പത്തനംതിട്ട: ശബരിമലയിലെ അനിഷ്ടസംഭവത്തില്‍ ഭക്തരുടെ ആശങ്ക അവസാനിക്കുന്നില്ല. കൊടിമരത്തില്‍ മെര്‍ക്കുറി തളിക്കുന്ന ആചാരമില്ലെന്ന് ഗുരുസ്വാമിമാരും മറ്റും പറയുന്നതായി ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. ആചാരമാണെങ്കില്‍ കൊടിമര പ്രതിഷ്ഠാചടങ്ങിനെത്തിയ ആന്ധ്രാപ്രദേശിലെ മറ്റ് ഭക്തരും ഈ ആചാരം അനുഷ്ഠിക്കേണ്ടതാണ്. അതുണ്ടായില്ല. ഒരുപക്ഷേ ഗുരുസ്വാമിമാരും ഭക്തരുമായ ഇവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഈവസ്തു കൊടിമരത്തില്‍ ഒഴിപ്പിച്ചതാണോ എന്ന സംശയവും ഭക്തര്‍ ഉന്നയിക്കുന്നു. എന്നാല്‍ ആചാരത്തിന്റെ മറപറ്റി സംഭവം ഒതുക്കിതീര്‍ക്കാന്‍ പോലീസ് തിടുക്കം കാണിക്കുകയാണെന്ന് ഭക്തര്‍ സംശയിക്കുന്നു.
ശബരിമലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷസംബന്ധിച്ചും ഈ സംഭവം ഭക്തരില്‍ ആശങ്കഉയര്‍ത്തുന്നു. ഉച്ചയോടെ പ്രതിഷ്ഠാചടങ്ങുകള്‍ പൂര്‍ത്തിയാക്കി എല്ലാവരും സോപാനത്തുനിന്നു മാറിയതിനുപിന്നാലെ സുരക്ഷാ സേനയിലെയും പോലീസിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ മടങ്ങിയരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുള്ളവരാരും തന്നെ ഈ സമയം കൊടിമരച്ചുവട്ടിലുമുണ്ടായിരുന്നില്ല. സിസിടിവി ക്യാമറമാത്രമാണുണ്ടായിരുന്നത്. ദ്രാവകം ഒഴിച്ചത് തെളിഞ്ഞതും ഈ ദൃശ്യത്തിലൂടെയാണ്. സാധാരണനിലയില്‍ കൂടുതല്‍ ദിവസം നട തുറക്കുന്ന അവസരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടിയാലോചനകള്‍ പതിവായിരുന്നു.
എസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് സന്നിധാനത്തു ക്യാമ്പു ചെയ്തും വന്നിരുന്നു. എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായില്ല. പ്രതിഷ്ഠാചടങ്ങില്‍ വിഐപികള്‍ പങ്കെടുക്കുമെന്നും കൂടുതല്‍ ഭക്തര്‍ സന്നിധാനത്തുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വെള്ളിയാഴ്ച പത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് പോലീസും റിപ്പോര്‍ട്ട് അയച്ചതെന്നാണ് സൂചന. ശബരിമല പോലെ അത്യന്തം സുരക്ഷാ പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്.
ദുരൂഹത: ഹിന്ദു ഐക്യവേദി
കൊച്ചി: ശബരിമലയിലെ കൊടിമരച്ചുവട്ടില്‍ മെര്‍ക്കുറി ഒഴിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഹിന്ദു ഐക്യവേദി. അറസ്റ്റിലായവര്‍ പറഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
ആന്ധ്രാ സ്വദേശികളാണ് പിടിയിലായവര്‍. ആചാരത്തിന്റെ ഭാഗമായി ചെയ്തതാണെന്നത് വിശ്വസിക്കാന്‍ കഴിയില്ല. ആന്ധ്രയില്‍ കൊടിമര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്ല. അതിനാല്‍ അത്തരം ആചാരമുണ്ടെന്ന് കരുതാനാവില്ല. ശബരിമലയില്‍ ആന്ധ്രയില്‍ നിന്നുള്ള ഭക്തര്‍ ഇത്തരം ആചാരം മുമ്പ് നടത്തിയിട്ടുമില്ല. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം, ബാബു ആവശ്യപ്പെട്ടു.
കേടുപാടുകള്‍ ശില്‍പ്പി തന്നെ തീര്‍ത്തെന്നും കലശപൂജ അടക്കം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നുമാണ് ദേവസ്വം അധികാരികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ദൈവജ്ഞരുടെ അഭിപ്രായവും അറിഞ്ഞ് വേണം തുടര്‍ പൂജകളെന്നാണ് ഭക്തര്‍ ആഗ്രഹിക്കുന്നത്. ശബരിമലയില്‍ ആചാരലംഘനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ബാബു പറഞ്ഞു.
ദുരൂഹതയില്ലെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയിലെ പുതിയ സ്വര്‍ണ്ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി തളിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. അറസ്റ്റിലായവര്‍ക്ക് ഗൂഢോദ്ദേശ്യമുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തല്‍.
പ്രതികള്‍ വര്‍ഷങ്ങളായി ശബരിമല ദര്‍ശനം നടത്തുന്നവരും രണ്ടു പേര് ഗുരുസ്വാമിമാരുമാണെന്ന് ആന്ധ്ര പോലീസില്‍ നിന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചെന്നും ദക്ഷിണ മേഖല ഐജി മനോജ് എബ്രഹാം പറഞ്ഞു. പ്രതികളില്‍ സത്യനാരായണ റെഡ്ഡി മുപ്പതും സുധാകര റെഡ്ഡി പത്തൊന്‍പതും വര്‍ഷങ്ങളായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നവരാണ്. സത്യനാരായണ റെഡ്ഡി ഗുരുസ്വാമിയാണ്. എല്ലാവര്‍ഷവും ബന്ധുക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തുന്നു. ആന്ധ്രയില്‍ ഒരു കേസിലും ഉള്‍പ്പെടാത്തവരും സാധാരണ ജീവിതം നയിക്കുന്നവരുമാണെന്നാണ് വിവരം.
പുതിയ കൊടിമരത്തില്‍ മെര്‍ക്കുറി തളിക്കുകയും നവധാന്യങ്ങള്‍ വിതറുകയും ചെയ്യുന്നത് ആന്ധ്രാപ്രദേശില്‍ ആചാരത്തിന്റെ ഭാഗമാണെന്നും പ്രതികള്‍ എന്തെങ്കിലും ഗൂഢോദ്ദേശത്തോടെ കൊടിമരത്തില്‍ മെര്‍ക്കുറി തളിച്ചെന്നു കരുതാന്‍ തെളിവുകളില്ലെന്നും ഐജി പറഞ്ഞു. പമ്പയിലും പത്തനംതിട്ടയിലും വച്ച് നടത്തിയ ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴികളില്‍ പരസ്പര വിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: