തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ കെ.ആര്. മോഹനന് (69) അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഉദരരോഗത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭൗതികശരീരം മുടവന്മുകളിലെ വസതിയിലും കലാഭവന്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ച ശേഷം സ്വദേശമായ ചാവക്കാട്ടേക്ക് കൊണ്ടു പോയി. ചാവക്കാട് തിരുവത്ര വിദ്വാന് കുറ്റിയില്‍ രാമന് മാസ്റ്ററുടേയും പാറുക്കുട്ടിയമ്മയുടേയും മകനാണ്. ഇന്നലെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: രവി, ഇന്ദിര, ഉഷ, വിജയലക്ഷ്മി. ഭാര്യ: പരേതയായ ഡോ: രാഗിണി.
അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1978 ല്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1987ല്‍ പുരുഷാര്ത്ഥത്തിന് സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. 1992ല്‍ സ്വരൂപത്തിനും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്’, ഏറ്റവും നല്ല പാരിസ്ഥിതിക ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ‘വിശുദ്ധ വനങ്ങള്‍’, പനോരമയിലുള്പ്പെടുത്തിയ ‘ദേവഗൃഹം’ എന്നീ ഡോക്യുമെന്ററികളും മോഹനന്റെ സംഭാവനയാണ്.
തിരുവത്ര എലമെന്ററി സ്കൂളിലും ചാവക്കാട് ഹൈസ്ക്കൂളിലും തൃശൂര്‍ സെന്റ് തോമസിലും പഠിച്ച് സുവോളജിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്ര സംവിധാനത്തില്‍ ഡിപ്ലോമ നേടി. ദീര്‍ഘകാലം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ (കെഎസ്എഫ്ഡിസി) ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കൈരളി ചാനലിന്റെ തുടക്കക്കാലത്ത് പ്രോഗ്രാം ഡയറക്ടറുടെ ചുമതലയും വഹിച്ചു.
2006-2011 കാലയളവില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി. അക്കാദമി ചെയര്മാന് സ്ഥാനം ഒഴിഞ്ഞ ശേഷം ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: