ശബരിമല: ശരണാരവങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പുതിയ സ്വര്‍ണ്ണക്കൊടിമരം പ്രതിഷ്ഠിച്ചു. ഞായറാഴ്ച നടന്ന പ്രതിഷ്ഠാചടങ്ങുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അയ്യപ്പഭക്തര്‍ സാക്ഷികളായി. 11.50നും ഉച്ചയ്ക്ക് 1.40നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ അയ്യപ്പസ്വാമിയുടെ ധ്വജസ്തംഭത്തില്‍ വാജിവാഹന പ്രതിഷ്ഠ നടന്നു. ആചാര പ്രകാരമുള്ള കൊടിയേറ്റോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.
പാണികൊട്ടി ജീവാംശ സാന്നിധ്യം ഉണര്‍ത്തിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാജിവാഹനവും ബ്രഹ്മകലശവും കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് കന്നിരാശി മുഹൂര്‍ത്തത്തില്‍ അയ്യപ്പസ്വാമിയുടെ വാജിവാഹനം ധ്വജാഗ്രപീഠത്തില് പ്രതിഷ്ഠിതമായി. ബ്രഹ്മകലശാഭിഷേകവും പരികലശാഭിഷേകവും നടത്തി ആരതി ഉഴിഞ്ഞു. അഷടദിക്പാലകരുടെ പ്രതിഷ്ഠാചടങ്ങുകളും, വിധിപ്രകാരമുള്ള കൊടിയേറ്റും ഇതോടൊപ്പം നടന്നു. കൊടിമര പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ കൊടിയേറ്റ് ഉത്സവം നാളെ തുടങ്ങും. ഉത്സവത്തിന്റെ ഭാഗമായി 10 ദിവസത്തെ ഉത്സവബലി അടക്കമുള്ള ചടങ്ങുകളുമുണ്ടാകും. ജൂലൈ ഏഴിന് പമ്പയില്‍ നടക്കുന്ന ആറാട്ടോടെ ചടങ്ങുകള്‍ സമാപിക്കും.
9.161 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച്് 3.20 കോടി രൂപയ്ക്കാണ് കൊടിമര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൈദരാബാദിലെ ഫിനിക്സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചാരിറ്റബിള്‍ വിഭാഗമായ ഫിനിക്സ് ഫൗണ്ടേഷനാണ് കൊടിമരം ഭഗവാന് വഴിപാടായി സമര്‍പ്പിച്ചത്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ കെ.രാഘവന്, അജയ് തറയില്‍, ഗായകന് ജയന് (ജയവിജയ), പ്രധാന ശില്പികളായ പളനി ആചാരി, സദാശിവന് ആചാരി, അനന്തന് ആചാരി, വാസ്തുവിദഗ്ധന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി, അഭിഭാഷക കമ്മിഷന് എ.എസ്.പി. കുറുപ്പ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: