തൃശൂര്‍: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ മൗനം ഇരകളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2016 ഫെബ്രുവരിയില്‍ രാഷ്ട്രപതി തിരിച്ചയച്ച ബില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.
കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍.
രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. ഒന്നര വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ട്രൈബ്യൂണല്‍ ബില്‍ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. ഇതോടെ സര്‍ക്കാരിനെതിരായി സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി.
കോള കമ്പനിക്കുവേണ്ടി ബില്‍ അട്ടിമറിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നു എന്നാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും ആരോപിക്കുന്നത്. നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ നടപ്പാക്കാതിരിക്കാന്‍ ആദ്യംമുതലേ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടായിരുന്നു. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 2011 ഫെബ്രുവരി 24നാണ് കേരള നിയമസഭ ബില്‍ അംഗീകരിച്ചത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.
2011 ഏപ്രില്‍, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കിയെങ്കിലും ആഭ്യന്തര വകുപ്പ് ഉടക്കിട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ താല്പര്യമായിരുന്നു ഇതിന് പിന്നിലെന്നാണ് സമരസമിതി ആരോപിക്കുന്നത്.
2011 ജൂലൈയില്‍ കൊക്കക്കോളയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള മറുപടി നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല.
2016ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച് ബില്‍ തിരിച്ചയച്ചു. സര്‍ക്കാരിനെതിരായ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കണമെന്ന നിലപാടിലാണ് സമരസമിതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: