ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 2017-18 വര്‍ഷത്തില്‍ 102.75 കോടി വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിയ്ക്കുന്ന ബജറ്റ്. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷനായി.
പറക്കുളത്ത് പ്രവര്‍ത്തനം ആരംഭിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് കെട്ടിടം പണിക്ക് 2.25 കോടിയും ഫര്‍ണിച്ചര്‍ ലൈബ്രറി, ലാബറട്ടറി മുതലായ ചെലവുകള്‍ക്കായി 15 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. നിലമ്പൂരില്‍ ആയൂര്‍വേദ ആശൂപത്രി ആരംഭിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ മാറ്റിവച്ചു. ആറ്റിങ്ങലും പാലക്കാട്ടും സര്‍ക്കാരില്‍ നിന്ന് അനുവാദം ലഭിക്കുന്ന മുറയ്ക്ക് പുതിയ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ഇതിനുളള ചെലവിനായി ഒരു കോടി രൂപ ബജറ്റില്‍ വകകൊള്ളിച്ചു. ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് സ്കൂളുകള്‍ മരാമത്ത് പണികള്‍ക്കായി രണ്ടു കോടി രൂപയും ഫര്‍ണിച്ചറിനും സാധന സാമഗ്രികള്‍ക്കുമായി 12.60 ലക്ഷം രൂപയും ലൈബ്രറിക്ക് നാല് ലക്ഷം രൂപയും ലാബോറട്ടറിക്ക് 10.14 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചു.
എയ്്ഡഡ് കോളേജുകളില്‍ കെട്ടിടം പണികള്‍ക്ക് 2. 79 കോടി രൂപയും പാലക്കാട് എന്‍ജീനിയറിങ് കോളേജില്‍ അക്കാഡമിക് ബ്ലോക്ക് പണിയുന്നതിന് 2.10 കോടി രൂപയും വകകൊള്ളിച്ചു. കോളേജുകളിലെ ഫര്‍ണിച്ചറിനും സാധന സാമഗ്രികള്‍ക്കുമായി 17.70 ലക്ഷം രൂപയും ലൈബ്രറി, ലാബോറട്ടറി എന്നിവയ്ക്ക് 33.50 ലക്ഷം രൂപയും മാറ്റി. എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്കായി അഞ്ച് ലക്ഷം രൂപയാണ് വക കൊള്ളിച്ചത്. മരാമത്ത് പണികള്‍ക്ക് രണ്ട് കോടി നീക്കിവച്ചു. നിര്‍മ്മാണം നടക്കുന്ന ഗുരുവായൂരിലെ ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ പണികള്‍ക്കാണ് പ്രധാനമായും ഈ തുക കൊള്ളിച്ചിരിക്കുന്നത്.
പന്തളം ആശൂപത്രി കെട്ടിടം (75 ലക്ഷം), കറുകച്ചാല്‍ ആശൂപത്രിയില്‍ ജലവിതരണ പദ്ധതി ( 5ലക്ഷം), പെരുന്ന ആശൂപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങല്‍ (1 ലക്ഷം ) എന്നിങ്ങനെയാണ് അനുവദിച്ച തുക. ഹെഡ് ഓഫീസ് വളപ്പിലുളള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് (50 ലക്ഷം), സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി (80 ലക്ഷം), എയ്ഡഡ് കോളേജ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി(1.89 കോടി) എന്നിങ്ങനെ തുക വകകൊള്ളിച്ചു. എയ്ഡഡ് സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണം (അഞ്ച് കോടി), ആദ്ധ്യാത്മിക പഠന പ്രവര്‍ത്തനം (60 ലക്ഷം), കൃഷിസംരക്ഷണം (4.12 കോടി)എന്നിങ്ങനെയും തുക മാറ്റിവച്ചു, ഈ വര്‍ഷം നമ്മുടെ ആരോഗ്യം പദ്ധതി എല്ലാ കരയോഗങ്ങളിലും വ്യാപിപ്പിക്കും. സ്വയം സഹായസംഘങ്ങളുടെ എണ്ണം 20,000 ആയി ഉയര്‍്ത്തും. ഇപ്പോള്‍ 18,511 സംഘങ്ങളിലായി 3.3 ലക്ഷം അംഗങ്ങളാണുള്ളത്. സംഘങ്ങളുടെ ആകെ സമ്പാദ്യം 323.80 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: