ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ലക്ഷ്യം വയ്ക്കുന്നു. കശ്മീരി സഹോദരന്മാരുടെ രക്തത്തിന് ഉത്തരവാദികളായവരാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ഖ്വയ്ദ മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍ സൈനികരേയും ഹിന്ദു സംഘടനകളുടെ നേതാക്കളെയും വധിക്കുമെന്ന് വ്യക്തമാക്കുന്ന ‘കോഡ് ഓഫ് കണ്ടന്റ് ഫോര്‍ മുജാഹിദ്ദീന്‍’ എന്ന പ്രവര്‍ത്തന രേഖകള്‍ അല്‍ഖ്വയ്ദ പുറത്ത് വിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ എല്ലാ സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ചുള്ള പദ്ധതികളടങ്ങിയ രേഖകളില്‍ ശരിയത്ത് നടപ്പിലാക്കുന്നതിന് എതിര് നില്ക്കുന്ന എല്ലാവരും ശത്രുക്കളാണെന്നും പറയുന്നുണ്ട്. യുദ്ധരംഗത്തായാലും അല്ലെങ്കിലും അവധിയിലായാലും അല്ലെങ്കിലും സൈനികരെ വെറുതെ വിടരുത്. സാധാരണ സൈനികരേക്കാള്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവരുടെ സീനിയോരിറ്റി കൊല്ലുന്നതിന്റെ മുന്‍ഗണനയായിരിക്കണമെന്നും രേഖകളില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദയുടെ തലവന്‍ ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശിയായ മൗലാന അസീം ഉമര്‍ ആണെന്നും രേഖയില്‍ പറയുന്നുണ്ട്.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായിരുന്ന സാക്കിര്‍ മൂസ ഒരു പുതിയ സംഘടനയ്ക്ക് രൂപംകൊടുക്കുകയും ഈ സംഘടനയ്ക്ക് അല്‍ഖ്വയ്ദയില്‍ നിന്ന് സഹായം ലഭ്യമാകുന്നതായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: