തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പനി ബാധിതരുടെ എണ്ണം പെരുകുമ്പോഴും സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും വാക്കു പാലിക്കാത്ത ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം നടപ്പാക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ കുറവുള്ള പ്രദേശങ്ങളില്‍ താത്കാലിക ഡോക്ടര്‍മാരുടെ സേവനം നല്‍കാമെന്ന് വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ല. തിരക്ക് കൂടുതലുള്ള ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡ് ആരംഭിക്കാമെന്ന ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പനി മരണങ്ങള് കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടാണ് പനി ഇത്രയും പടര്‍ന്നു പിടിച്ചത്. സാധാരണ ജനുവരി മാസത്തിലെ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങുന്നതാണ്. എന്നാല്‍ മാര്‍ച്ചില്‍ പോലും ശുചീകരണം നടത്താതെ സര്‍ക്കാര്‍ അലംഭാവം കാണിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് ഇത്രമാത്രം പനി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പനിക്ക് ചികിത്സ തേടി വരുന്നവര്‍ക്ക് നല്കാന് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് പോലും ലഭ്യമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: