ശ്രീകാര്യം: കരിയം ഗവണ്മെന്റ് എല്‍പിഎസിനു മുന്നില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അരുവിക്കരയില്‍ നിന്ന് പൗഡിക്കോണം പുതുകുന്ന് ടാങ്കിലേയ്ക്കും മണ്‍വിള ടാങ്കിലേയ്ക്കും ജലമെത്തിക്കുന്ന പ്രധാന ലൈനായ 600 എം.എം. പൈപ്പ് ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്.
റോഡിലൂടെ ജലം ഒഴുകിയതിനാല്‍ വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉപരോധ സമരത്തെത്തുടര്‍ന്ന് ശ്രീകാര്യം എസ്ഐ അനൂപ് കൃഷ്ണ സമരക്കാരും ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിക്കു തന്നെ അറ്റകുറ്റപണികള്‍ തുടങ്ങാമെന്ന ഉറപ്പിന്മേല് രണ്ട് മണിയോടുകൂടി ഉപരോധസമരം അവസാനിപ്പിച്ചു. ഉടന്‍ തന്നെ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ വിക്രമന് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാല്‍വ് അടച്ച ശേഷം അറ്റകുറ്റപണികള്‍ ആരംഭിച്ചു.
ഈ ഭാഗത്ത് മൂന്ന് മാസമായി ചെറിയ രീതിയില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. പ്രധാന കുടിവെള്ള പൈപ്പുകള്‍ കൂടിച്ചേരുന്ന ഇവിടത്തെ ചോര്‍ച്ച പരിഹരിക്കണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന കാരണത്താല്‍ അധികൃതര്‍ അറ്റകുറ്റപ്പണികള്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഭാഗികമായി ജലവിതരണം പുന:സ്ഥാപിക്കുമെങ്കിലും ഉയര്‍ന്നപ്രദേശങ്ങളില്‍ വൈകുന്നേരത്തോടെ മാത്രമേ ജലലഭ്യത ഉണ്ടാകൂയെന്ന് അസി. എക്സി. എഞ്ചിനീയര്‍ മനോജ് അറിയിച്ചു.
ഉപരോധ സമരത്തിന് എസ്സി മോര്‍ച്ച കഴക്കൂട്ടം നിയോജമണ്ഡലം പ്രസിഡന്റ് ഇടവക്കോട് സുരേഷ്, ബിജെപി പൗഡിക്കോണം ഏര്യാ കമ്മിറ്റി സെക്രട്ടറിമാരായ സജി, മഠത്തില്‍ മുരളി, പരിവാര്‍ നേതാക്കളായ കരിയം ബോബിലാല്‍, ഉണ്ണികണ്ണന്, അരവിന്ദ് പുന്നവിളാകം എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: