കണ്ണൂര്‍: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകള്‍ തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തീരദേശ പോലീസ് സംവിധാനം പ്രയോജനപ്പെടണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കടലോരത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും മദ്യവും മയക്കുമരുന്നും പോലുള്ള വിപത്തുകളില്‍ നിന്നും മോചിപ്പിക്കാനും കോസ്റ്റല്‍ പൊലീസിനും ഒരു ജനമൈത്രി സംവിധാനം ഉണ്ടാകണം.
തലശ്ശേരി-മാഹി ദേശീയപാതക്ക് സമീപം തലായി മാക്കൂട്ടത്ത് പുതുതായി നിര്‍മ്മിച്ച തീരദേശ പോലീസ് സ്റ്റേഷന് ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുമ്പള, തൃക്കരിപ്പൂര്‍, അര്‍ത്തുങ്കല്‍, മുനക്കകടവ് എന്നീ സ്ഥലങ്ങളിലും പുതുതായി നിര്‍മിച്ച കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
നീണ്ടകര, ഫോര്‍ട്ട് കൊച്ചി, വിഴിഞ്ഞം, തോട്ടപ്പള്ളി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്തു സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് മുഖ്യമന്ത്രി തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത്.
രണ്ടാംഘട്ടത്തിലുള്‍പ്പെട്ട പൂവാര്‍, അഞ്ചുതെങ്ങ്, പൊന്നാനി, ഏലത്തൂര്‍, വടകര സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇവയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മൂന്നാം ഘട്ടമായി വലപ്പാട്, തൃക്കുന്നപ്പുഴ, താനൂര്‍, ആലപ്പുഴ, ഇരവിപുരം, തുമ്പ എന്നിവിടങ്ങളിലാണ് സ്റ്റേഷന് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: