മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം ദേവകളെല്ലാം ചേര്‍ന്ന് ഒരു യജ്ഞം നടത്തുകയായിരുന്നു. യജ്ഞസംരംഭങ്ങളൊരുക്കുമ്പോള് തുടങ്ങി പലവിധ തടസ്സങ്ങളും പ്രകടമായി. എന്താണ് ഈ തടസ്സങ്ങള്‍ എന്ന് ദേവേന്ദ്രന് മഹര്‍ഷിമാരോടും വിഷ്ണുവിനോടുമായി ചോദിച്ചു. ഗണേശപൂജയുടെ ആവശ്യമാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് വിഷ്ണു വ്യക്തമാക്കി. അങ്ങനെ ഗണേശ പൂജ നടത്തിയതിനുശേഷമാണ് യജ്ഞതടങ്ങള് മാറിയത്.
ശ്രീഗണേശന് പോലും അതിശയിച്ച ഒരു പൂജ ഒരിക്കലുണ്ടായി.
പണ്ട് ഒരു വൈശാഖ പൗര്‍ണമിനാള്‍ ദേവകളെല്ലാം ഒരു സിദ്ധാശ്രമത്തില്‍ ഒത്തുകൂടി. മനുക്കളും മഹര്ഷിമാരുമെല്ലാമുണ്ടായിരുന്നു. ഗോലോകത്തുനിന്നും രാധാകൃഷ്ണന്മാരും അവിടെയെത്തി. രാധാകൃഷ്ണന്മാരുടെ മഹത്വം എത്രയെന്ന് നിര്‍ണയിക്കാന്‍ ആരും തന്നെ വളര്‍ന്നിട്ടില്ല. ഭഗവാന് വേദവ്യാസന് ശ്രീമദ്ഭാഗവതത്തില്‍ കൃഷ്ണകഥകള്‍ പറഞ്ഞെങ്കിലും ‘രാധ’യെപ്പറ്റി പറയാന്‍ ധൈര്യം കാട്ടിയില്ല. എന്നാല്‍ ശ്രീകൃഷ്ണന്റെ ഗുരുവായിരുന്ന ഗര്‍ഗമഹര്‍ഷി ആ ഗുരുസ്ഥാനം വച്ചുകൊണ്ടാകാം തന്റെ ഗര്‍ഗഭാഗവതത്തില്‍ ഗോലോകത്തെക്കുറിച്ചും രാധാകൃഷ്ണന്മാരെക്കുറിച്ചുമെല്ലാം വിസ്തരിച്ചു.
ആ രാധാകൃഷ്ണന്മാരാണ് സിദ്ധാശ്രമത്തില്‍ എത്തിയത്. രാധാകൃഷ്ണന്മാരുടെ ആജ്ഞയ്ക്കായി എല്ലാവരും കാതോര്‍ത്തുനിന്നു.രാധാദേവി ഗണേശനെ ആദരപൂര്‍വം വിളിച്ചപ്പോള്‍ ഒരു നിമിഷം ശ്രീഗണേശന് പകച്ചുപോയി. രാധയെ അമ്മ എന്നുവിളിക്കണോ അമ്മായി എന്നുവിളിക്കണോ ദേവി എന്നുവിളിക്കണോ എന്നൊന്നും തിരിയാതെ വിഷമിച്ചു. എന്തു വിളിച്ചാലും അതില്‍ ഏറെ പോരായ്മകളുണ്ടെന്ന് ഗണേശനറിയാം. തൊഴുകൈകളോടെ ഗണേശന് രാധക്കരികിലെത്തി. ഒന്നു വിളി കേള്‍ക്കാന്‍പോലും ശബ്ദം പൊങ്ങിയില്ല.
രാധാദേവി ഗണേശസ്തുതി ചൊല്ലി പൂജിച്ച് നമസ്കരിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു ശ്രീഗണേശന്. ഈ ജഗജ്ജനനിയോട് ഞാന്‍ എന്തുപറയാന്‍. ഈ പ്രപഞ്ചമാതാവിനെ അനുഗ്രഹിക്കാനുള്ള ശക്തിയും ചൈതന്യവും എനിക്കുണ്ടോ. ഈ മഹാദേവിയുടെ പാദത്തില്‍ ഒന്നുതൊടാന്‍. ആ കാലിലൊന്ന് ചുംബിക്കാന്‍ കഴിഞ്ഞാല്‍ ഏതു ജന്മവും സഫലമായി.
അരികില്‍നിന്ന എന്നെ ചേര്‍ത്തുനിര്‍ത്തി രാധാദേവി എല്ലാവരോടുമായി നിര്‍ദ്ദേശിച്ചു. നിങ്ങളെല്ലാവരും എന്തുകാര്യം ചെയ്യുമ്പോഴും ഈ ശ്രീഗണേശനെ ആദ്യം പൂജിക്കണം.
പരസ്പര ബഹുമാനമുണ്ടാകാനും ലോകത്തിനു മുഴുവന്‍ പാഠമാകാനും ഉദ്ദേശിച്ചാണ് ഈ ജഗജ്ജനനി തന്നെ പൂജിച്ചതെന്ന് ഗണേശന് ബോധ്യപ്പെട്ടു.
തനിക്ക് കിട്ടിയ ഏറ്റവും വലിയ പൂജ ഇതാണെന്ന് ഗണേശന് പറയാതെ പറഞ്ഞു. രാധാമഹേശ്വരി ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തങ്ങള്‍ നല്കിയതിനെക്കുറിച്ചോര്ക്കുമ്പോള് തന്നെ താനില്ലാതാകുന്നുവെന്ന് ഗണേശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: