ഒരു നുറുങ്ങു കഥയാണ്. പണ്ട് പേരുകേട്ട ഒരു തറവാടുണ്ടായിരുന്നു. തറവാട്ടിലെ ചെറുപ്പക്കാരെല്ലാം കൂടുതല്‍ സമ്പാദിക്കാന്‍ സിലോണിലും സിങ്കപ്പൂരിലും പോയി. തറവാട് മിക്കവാറും അന്യാധീനപ്പെട്ടു. ചുറ്റുമുള്ളവര്‍ കയ്യാല ഇടിച്ചുപൊളിച്ചു വളപ്പിനകത്തുകയറി തേങ്ങയും മറ്റുമപഹരിച്ചു തടിച്ചുകൊഴുത്തു.
അങ്ങനെയിരിക്കെ ഒരുനാള്‍ വയസ്സായ കാരണവര്‍ തേങ്ങയിടുവിക്കാന് കണക്കനേയും വിളിച്ചു വളപ്പിലിറങ്ങി. മാസംതോറും കിട്ടിക്കൊണ്ടിരുന്നത് ഇതോടെ ഇല്ലാതാകുമോ എന്നു ഭയന്ന് തൊട്ടടുത്ത വീട്ടിലെ വികൃതിപ്പയ്യന് വളപ്പിനുള്ളില്‍ കയറി വലിയൊരു തേങ്ങാക്കുല വലിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. കാരണവര്‍ക്കു സഹിച്ചില്ല. എന്നാല്‍ വാതംപിടിച്ച കാല്‍മുട്ടുകള്‍ അദ്ദേഹത്തെ തുണച്ചില്ല. ‘വെയ്ക്കടാ അവിടെ’ എന്ന ആക്രോശം ചെവിയില്‍ ഏശാത്ത മട്ടില്‍ പയ്യന് തന്റെ വേല തുടര്‍ന്നു. കാരണവരും വിട്ടില്ല. അദ്ദഹം അടവുമാറ്റി. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കണമെന്നു അദ്ദേഹം ഉറക്കെ പറഞ്ഞു: ‘കുട്ടി, അമ്മയോടു പറ ഞാന്‍ തന്നയച്ചതാണ്’ എന്ന്- കുട്ടി കൊഞ്ഞനം കാണിച്ചു കയ്യാല കടക്കുകയും ചെയ്തു.
ഈ പെരുമാറ്റത്തെക്കുറിച്ചെന്തു പറയും? അതിന് ഏതുപേരു വിളിയ്ക്കും? ഉദാരതയുടെ വൈകൃതമാണിത് എന്ന് പറഞ്ഞുകൂടാ. തനിക്ക് ദോഷത്തിനിടയാക്കുമെന്ന് ധരിക്കാതെ ചെയ്ത വികൃത ദാനമല്ല അത്. അതുകൊണ്ടത് വൈകൃതത്തില്‍ പെടുകയില്ല. നിസ്സഹായനായി നോക്കിനിന്ന് പരാജയത്തിന്റെ മേല്‍ പരോപകാരത്തിന്റെ പുതപ്പിട്ടു മൂടുകയാണിവിടെ-അതിനെന്തു വിളിക്കും? കീഴ്പ്പെട്ടവന്റെ കിന്നാരം എന്നാണ് വിളിക്കാന്‍ തോന്നുന്നത്. പരാജിതന്റെ വേദാന്തമെന്നും പറയാം.
ഇതാണ് ദീര്‍ഘകാലം അടിമത്തത്തിലമര്ന്ന ഹിന്ദുവന്റെ അന്തരംഗത്തെ സ്വാധീനിച്ചത്. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ട് തല ഉയര്‍ത്തി ജീവിക്കുന്നതിനുപകരം അവയുടെ മുമ്പില്‍ കുമ്പിട്ടുകൊണ്ട് സമാധാനം കണ്ടെത്തുകയെന്നത് എക്കാലത്തും ദുര്‍ബലന്റെയും ദാസന്റെയും പ്രകൃതമാണ്. അതാണ് ഹിന്ദുവിനെ ബാധിച്ചത്. സ്വാഭാവികമായും അതവന്റെ ഏതു ജീവിതമണ്ഡലത്തിലും നിഴലിച്ചു. അവന് തുടങ്ങിയ സംഘടനയിലും സ്ഥാപനത്തിലും നിഴലിച്ചു.
18-ാം നൂറ്റാണ്ടില്‍ ഹിന്ദുസമാജത്തെ സമുദ്ധരിക്കാന്‍ അതിനെ ക്രിസ്തുവല്ക്കരിക്കുകയോ ക്രിസ്തുമതത്തിന്റെ ചുവടുപിടിച്ചു വാര്‍ക്കുകയോ ചെയ്യുകയാണ് വേണ്ടത് എന്നുവാദിച്ചു മുന്നോട്ടുവന്ന സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മേല്‍പ്പറഞ്ഞ കൂട്ടരാണ്.
അക്കൂട്ടരെ ഉയിര്ത്തെഴുന്നേല്ക്കുന്ന ഹിന്ദുത്വത്തിന്റെ മുന്നണിപ്പടയാളിയായ അരവിന്ദഘോഷ് ശക്തിയായ ഭാഷയില്‍ അപലപിക്കുന്നുണ്ട്. ദശകങ്ങള്‍ക്കുശേഷം ഇതേ മനഃസ്ഥിതിയുടെ ഉദാഹരണമാണ് പൂജനീയ ഗുരുജി ഒരു പ്രഭാഷണത്തില്‍ വെളിപ്പെടുത്തിയത്; ഹിന്ദു-മുസ്ലിം ഐക്യം ഏതാണ്ട് ഗായത്രിമന്ത്രംപോലെ എല്ലാവരും ഉരുക്കഴിച്ചു നടന്ന കാലഘട്ടത്തില്‍ പ്രസിദ്ധനായ ഒരു കോണ്‍ഗ്രസ് നേതാവ്- ഹിന്ദു-നിര്‍ദ്ദേശിച്ചുവത്രെ ”ഹിന്ദു-മുസ്ലിം ഐക്യത്തിന് വളരെ എളുപ്പമായ ഒരു വഴിയുണ്ട്. എല്ലാ ഹിന്ദുക്കളും മുസ്ലീങ്ങളായാല്‍ മതി!” പാവം ആ നേതാവിന് ഹിന്ദുവല്ലാതായിത്തീര്ന്നതിനുശേഷമുള്ള ഐക്യം ഹിന്ദു-മുസ്ലിം ഐക്യമായിരിക്കില്ല, കേവലം മുസ്ലിം ഐക്യമായിരിക്കുമെന്ന് ചിന്തിക്കാന്‍ ബുദ്ധിവൈഭവമുണ്ടാകാതെ പോയി. കീഴ്പ്പെട്ടവന്റെ കിന്നാരമായിരുന്നു ആ നിര്‍ദ്ദേശം.
ലോകമാന്യതിലകനുശേഷം മാഹാത്മാഗാന്ധിയും ഇദ്ദേഹം സ്വാധീനിച്ച കോണ്‍ഗ്രസും അതിരുകവിഞ്ഞ മുസ്ലിംപ്രീണനം പ്രകടിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ ദേശീയതാല്പര്യങ്ങളെ കുരുതികൊടുത്തു എന്നാക്ഷേപിക്കുന്നവരുണ്ട്. ഒരു തരത്തില്‍ അത് ശരിയായിരിക്കാം. എന്നാല്‍ അതിനെ മറ്റൊരു ദൃഷ്ടികോണം വെച്ചുനോക്കുന്നതു നന്നായിരിക്കും. മഹാത്മജി ദുര്‍ബല ഹിന്ദുസമാജത്തിന്റെ മാതൃകാ പ്രതിനിധിയായിരുന്നു, പ്രതീകമായിരുന്നു. ബലവും ഓജസ്സുമറ്റ അതിനെ, അതേപടി, എങ്ങനെ സ്വാതന്ത്ര്യസമ്പാദനത്തിനു ഉപയോഗപ്പെടുത്താം എന്നാണ് അദ്ദേഹം നോക്കിയത്.
മഹാത്മജിയും കോണ്‍ഗ്രസും ദുര്‍ബ്ബല ദൈന്യഹിന്ദുസമാജത്തിന്റെ പ്രകടഭാവമായിരുന്നു. അതിന്റെ നന്മകളും തിന്മകളും അവരില്‍ സത്യസന്ധമായി പ്രതിബിംബിച്ചിരുന്നു. ‘വന്ദേമാതരം’ സ്വീകരിച്ച കഥയെടുക്കാം.1906 ലാണ് ‘വന്ദേമാതരം’ ഇന്ന് ബംഗ്ലാദേശില്‍ ആയിപ്പോയ ബാരിസല്‍ പട്ടണത്തില്‍വച്ച് ആദ്യമായി ഭാരതദേശത്തിന്റെ സ്വാതന്ത്ര്യസമരഗാനമായി ധ്വനിച്ചതും പ്രതിദ്ധ്വനിച്ചതും. അന്നുമുതല്‍ 1937 വരെ മൂന്നുദശകങ്ങളിലേറെ ആ ഗാനം ബങ്കിംചന്ദ്ര ചതോപാദ്ധ്യായ രചിച്ചപടി എല്ലാ ചരണങ്ങളോടുകൂടി ഭാരതത്തിലാകമാനവും എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും മുഴങ്ങിപ്പോന്നു.
1937 ല്‍ ഏതാനും ചില മുസ്ലിങ്ങള്‍ അന്നുവരെ കാണാതിരുന്ന വിഗ്രഹാരാധന അതില്‍ കണ്ടു. ഇതിനകം വളര്‍ന്നുവന്ന മുസ്ലിം വിഘടനവാദത്തിന്റെ ഫലമായിരുന്നു ഈ പുതിയ വെളിപാട് എന്നു സ്പഷ്ടമായിരുന്നു. പ്രസ്തുത ദുഷ്പ്രവണതയെയും ദുരുദ്ദേശത്തേയും മുളയില്‍ തന്നെ നുള്ളിക്കളയണമെന്ന ഉദ്ദേശത്തോടുകൂടി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1937 ഒക്ടോബര്‍ മാസത്തെ മോഡേണ്‍ റിവ്യൂവില്‍ ”ആര്‍ക്കും ഈ ഗാനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ആവലാതിപ്പെടാന്‍ സാധ്യമല്ല.
മുഴുവന്‍ ഗാനവും അതിലെ എല്ലാ വാക്കുകളും തികച്ചും നിര്ദേഷമാണ് എന്ന് എനിക്ക് തോന്നുന്നു” എന്നെഴുതി. (I think that the whole song and all the words in it are thoroughly harmless and no body can take any exception to their meaning) എന്നിട്ടെന്തുണ്ടായി? ആ മാസം തന്നെ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി ആ വിവാദത്തിനു വിരാമമിടാന്‍ തീരുമാനിച്ചു. അതിന് നല്ലൊരു ഉപായം കണ്ടെത്തി. എന്തായിരുന്നെന്നോ? നുറുങ്ങുകഥയിലെ കാരണവരുടേത്. ആദ്യത്തെ ചരണമൊഴികെ ബാക്കിയൊക്കെ വേണ്ടെന്ന് വച്ചു. എന്നിട്ടുമവസാനിച്ചോ വിവാദം? ദേശീയ സമുദ്ഗ്രഥന സമിതിയില്‍ മുസ്ലിംലീഗിന്റെ സുലൈമാന്‍സേട്ട് സ്വതന്ത്രഭാരത പ്രധാനമന്ത്രിയുടെ -ഇന്ദിരാജിയുടെ-മുഖം നോക്കി തട്ടിവിട്ടില്ലേ ‘വന്ദേമാതരം ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തു ന്നു’വെന്ന്. പരാജിതന്റെ വേദാ ന്തം നമ്മെക്കൊണ്ടെത്തിച്ചതെവിടെയാണ്?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: