ശബരിമല ധര്‍മ്മശാസ്താക്ഷേത്രമെന്ന് വിശ്വപ്രസിദ്ധിയാര്‍ജിച്ച ശബരിമല ക്ഷേത്രത്തെ എന്നും വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കാറുണ്ട്. ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ അവിടത്തെ ധ്വജസ്തംഭത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ രാസപദാര്‍ത്ഥം തളിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്.
ഭക്തകോടികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ധ്വജസ്തംഭത്തിന്റെ അടിയിലേക്ക് ആന്ധ്രയില്‍നിന്നെത്തിയ നാലുപേര്‍ രാസപദാര്‍ത്ഥം അടങ്ങിയ ചില വസ്തുക്കള്‍ എറിഞ്ഞത്. അത് മെര്‍ക്കുറിയാണെന്ന് അധികം വൈകാതെ അറിയാനായി. പുതിയ ധ്വജസ്തംഭപ്രതിഷ്ഠ നടക്കാനിരിക്കെയാണ് അനാശാസ്യവും ആചാരവിരുദ്ധവുമായ ചിലതു നടന്നത്. ബോധപൂര്‍വം ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ അലങ്കോലപ്പെടുത്താന്‍ ഉദ്ദേശിച്ചാണോ ഈ പ്രവര്‍ത്തനം നടന്നതെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ. ഏതായാലും ഇക്കാര്യത്തില്‍ ഭക്തകോടികള്‍ക്ക് അതീവവേദനയും ആശങ്കയും ഉണ്ടായിട്ടുണ്ട്.
ശബരിമലക്ഷേത്രം തീവെച്ചു നശിപ്പിച്ച് അതിന്റെ ഖ്യാതി തകര്‍ക്കാനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് വര്‍ഷാവര്‍ഷം ലഭിക്കുന്ന അംഗീകാരവും ഭക്തജനങ്ങള്‍ക്ക് കിട്ടുന്ന സാന്ത്വനവും ചില ക്ഷുദ്രശക്തികളെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടന വേളകളില്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ രംഗത്തുവരാറുണ്ട്. അവിടേക്കുള്ള ഭക്തകോടികളുടെ ഒഴുക്ക് എങ്ങനെയും തടയണമെന്ന അത്തരം ശക്തികളുടെ ശ്രമം ഇതുവരെ പൂര്‍ണവിജയം കണ്ടിട്ടില്ല. അത് അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്നം, മലിനീകരണപ്രശ്നം, പരിസ്ഥിതി പ്രശ്നം, ആചാരവിരുദ്ധമെന്ന പ്രചാരണം, സ്ത്രീ പ്രവേശനം തുടങ്ങിയവ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചര്‍ച്ചയും മറ്റും തീര്‍ത്ഥാടനകാലയളവില്‍ സജീവമാണ്. ഇതൊരു ചാകരക്കാലമായി അത്തരം ശക്തികള്‍ കരുതിപ്പോരുന്നുണ്ട്.
അത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ധ്വജസ്തംഭത്തിനടിയിലെ രാസപദാര്‍ത്ഥം തളിക്കലിനെ കരുതാനാവില്ലെങ്കിലും സംശയത്തിന്റെ വിരല്‍ അതിലേക്കുതന്നെയാണ് ചൂണ്ടപ്പെടുന്നത്. പോലീസിന്റെ ശക്തമായ സാന്നിധ്യം ഉള്ളപ്പോഴാണ് ഇത്തരമൊരു നീചപ്രവൃത്തി നടന്നതെന്നതാണ് അതിലെ ഗുരുതരമായ വശം. എന്നാല്‍ ആന്ധ്രയില്‍ നിന്നുള്ള ചിലര്‍ അവിടത്തെ ആചാരത്തിന്റെ ഭാഗമായി പാദരസം (മെര്‍ക്കുറി) തൂവുകയായിരുന്നു എന്ന തരത്തില്‍ സംഭവത്തെ ലഘൂകരിക്കുന്നുണ്ട്. അന്വേഷണച്ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന് മനോജ് എബ്രഹാമും ഈയൊരു ലാഘവനിലപാടിലേക്കാണ് സംഭവത്തെ എത്തിച്ചത്. എന്നാല്‍ സ്ഥിതിഗതികളും മറ്റും അങ്ങനെയൊരു നിസ്സാര രീതിയില്‍ കാണേണ്ടതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.
ആന്ധ്രയില്‍ അഥവാ ഇങ്ങനെയൊരു ആചാരമുണ്ടെങ്കില്‍തന്നെ ഉത്തരവാദപ്പെട്ട ആചാര്യന്മാരുടെയും തന്ത്രിമാരുടെയും സാന്നിധ്യമില്ലാതെ അങ്ങനെ ചെയ്യാമോ എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രവുമല്ല, ധ്വജസ്തംഭത്തിന്റെ ചുവട്ടിലേക്ക് മേല്‍ സൂചിത രാസപദാര്‍ത്ഥം വലിച്ചെറിയുകയാണോ വേണ്ടത്. ആന്ധ്രയിലെ തന്ത്രിമാര്‍ പറയുന്നതുതന്നെ അങ്ങനെ പാടില്ലെന്നാണ്. ധ്വജസ്തംഭം പ്രതിഷ്ഠിക്കുന്നതിനു മുമ്പ് അടിയില്‍ നവധാന്യങ്ങളും അക്ഷതവും പാദരസവും ഒന്നിച്ചുചേര്‍ത്ത് അടക്കം ചെയ്യാറുണ്ടെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ആഗമശാസ്ത്രമനുസരിച്ചാണത്. എന്നാല്‍ ധ്വജസ്തംഭം അതിന്റെ പീഠത്തില്‍ ഉറപ്പിച്ചശേഷം ഒരിക്കലും അതു ചെയ്യാറില്ല.
ഇങ്ങനെ നോക്കുമ്പോള്‍ ഏതോ കേന്ദ്രത്തില്‍ നിന്നുള്ള ചരടുവലിക്കനുസരിച്ചുള്ള കുത്സിത ശ്രമമാണ് ശബരിമലയില്‍ നടന്നതെന്ന് പറയേണ്ടിവരും. അത് നിസ്സാരമായി കാണേണ്ടതല്ല. പകല്‍ വെളിച്ചത്തില്‍, ശക്തമായ പോലീസ് സാന്നിധ്യമുള്ളപ്പോള് ഭക്തരെന്ന വ്യാജേന ആചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെങ്കില്‍ എന്തെന്തൊക്കെ സംഭവിച്ചുകൂടാ! ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള അലംഭാവവും ഉണ്ടാകാത്ത അന്വേഷണം നടക്കണം. ശബരിമലയ്ക്കുനേരെ മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മൊത്തത്തില്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് ജാഗ്രതവേണം.
ഒന്നും നിസ്സാരമായി കാണാതെയുള്ള അന്വേഷണവും തുടര്‍നടപടികളുമാണ് വേണ്ടത്. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഏതൊരു നീക്കവും ജനങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമാണെന്ന് അറിയാവുന്ന സാമൂഹികദ്രോഹികള്‍ സജീവമാകാന്‍ ഇടയുണ്ടെന്നതും ഇത്തരുണത്തില്‍ ശ്രദ്ധിക്കണം. പഴുതടച്ച അന്വേഷണത്തിലൂടെ എല്ലാ ഗൂഢാലോചനയും പുറത്തുവരുമെന്ന് ഭക്തകോടികളും പൊതുസമൂഹവും പ്രതീക്ഷിക്കുന്നു. അതിന് വഴിതുറക്കേണ്ടത് സര്‍ക്കാരാണെന്ന് ഈയവസരത്തില്‍ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: