അസമിലെ കാര്‍ബി ആംഗ്ലോങ് സ്വയംഭരണ പരിഷത്തിലേക്ക് ജൂണ്‍ 12 ന് നടന്ന തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും ബിജെപി തൂത്തുവാരിയ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ അതിന്റെ പ്രാധാന്യം ചര്‍ച്ചയാവേണ്ടതുണ്ട്.
കാര്‍ബി ആംഗ്ലോങ്ങും ഉത്തര കാഛാഡ് പഹാഡ് ജില്ലയും അസമിലെ, മേഘാലയത്തോട് ചേര്‍ന്നുകിടക്കുന്ന രണ്ട് പര്‍വ്വത ജില്ലകളാണ്. 1972 ല്‍ ചില പ്രത്യേക അധികാരങ്ങളോടെ ഭരണഘടനയുടെ 371-ാം വകുപ്പനുസരിച്ച് ഒരു സംസ്ഥാനമായി മേഘാലയ രൂപാന്തരപ്പെട്ടപ്പോള്‍ അതോട് ചേര്‍ന്നുകിടന്ന കാര്‍ബി ആംഗ്ലോങ്ങും ഉത്തര കാഛാഡ് പഹാഡ് ജില്ലയും അസമിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു.
രാഷ്ട്രീയ ഇച്ഛാശക്തി കൈവരിക്കുമ്പോള്‍ അസമില്‍ ഒരു സ്വയംഭരണ പ്രദേശമായിത്തീരാനുള്ള ഭരണഘടനാപരമായ അധികാരം 244-ാം വകുപ്പില്‍ എഴുതിച്ചേര്ക്കപ്പെട്ടുവെങ്കിലും ഈ അവകാശം നേടിയെടുക്കുന്നതില്‍ വിജയിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചില്ല. അതിനാല്‍ സ്വയംഭരണം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
കോണ്‍ഗ്രസ്സാകട്ടെ, മറ്റ് പ്രാദേശിക പാര്‍ട്ടികളാകട്ടെ, സ്വയംഭരണാവശ്യത്തെ കേന്ദ്രീകരിച്ചാണ് ഇവിടെ രാഷ്ട്രീയ പന്താട്ടം നടത്തിവന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണ പരിഷത്ത് രൂപീകരിച്ച് മേഖലയുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യപ്രാപ്തി മുതല്‍ നടന്നുവന്നിരുന്നെങ്കിലും ഭാരതസര്ക്കാരുമായുള്ള ധാരണാപത്രം അനുസരിച്ച് മിക്കവാറും എല്ലാ വകുപ്പുകളുടെയും മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും കര്‍ത്തവ്യ നിര്വ്വഹണത്തിനുമുളള അധികാരം 1996 ലാണ് ഈ പരിഷത്തുകള്‍ നേടിയെടുത്തത്.
സ്വയംഭരണാവകാശത്തിന്റെ മുദ്രാവാക്യം ദശകങ്ങളായി ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ മുഴക്കുകയാണ്. കാര്‍ബി ആംഗ്ലോങ് സ്റ്റുഡന്റ്സ് അസോസിയേഷനും (കെഎസ്എ) ദിമാസ സ്റ്റുഡന്റ് യൂണിയനും ഈ അധികാരം നേടിയെടുക്കുന്നതിന് ദീര്‍ഘനാള്‍ സമരപരിപാടികള്‍ നടത്തിവരികയായിരുന്നു. (കാര്‍ബി ജനസമൂഹവും ദിമാസാ ജനസമൂഹവും ഇവിടത്തെ പ്രധാന വനവാസി സമൂഹങ്ങളാണ്) ഈ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്എയും ഡിഎസ്യുവും ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ), സിപിഐ (എംഎല്) ന്റെ വിദ്യാര്‍ത്ഥി സംഘടനയുമായി സഖ്യത്തിലേര്‍പ്പെടുകയും,
അതിനെ തുടര്‍ന്ന് കാര്‍ബി ആംഗ്ലോങ് രാഷ്ട്രീയ ചക്രവാളത്തില്‍ സിപിഐ(എംഎല്) ഉദയംകൊള്ളുകയും ചെയ്തു. വ്യാപകമായ പ്രക്ഷോഭത്തിലൂടെയും മര്‍ക്കടമുഷ്ടി ഉപയോഗിച്ചും കാര്‍ബി ആംഗ്ലോങ് സ്വയംഭരണ പരിഷത്തിന്റെ ഭരണാധികാരം ദീര്‍ഘനാള്‍ സിപിഐ (എംഎല്) ന്റെ പോഷക സംഘടനയായ ഓട്ടോണമസ് സ്റ്റേറ്റ് ഡിമാന്റ് കമ്മിറ്റി (എഎസ്ഡിസി) കയ്യാളുകയുണ്ടായി. ഇക്കാലത്ത് സംഘപരിവാര്‍ സംഘടനകള്‍ക്കും ബിജെപിക്കും ഈ മേഖലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.
വന്‍സംഘര്‍ഷത്തെ അതിജീവിച്ചാണ് ആര്‍എസ്എസും വനവാസി കല്യാണ്‍ ആശ്രമവും, വിദ്യാഭാരതിയുടെ കീഴില്‍ നടന്നുവരുന്ന ഏകല്‍ വിദ്യാലയങ്ങളും ഈ മേഖലയില്‍ അടിത്തറ പാകിയത്. കാര്‍ബി ആംഗ്ലോങ്ങില്‍ ചരിത്രാതീത കാലംതൊട്ട് അധിവസിച്ചുവരുന്ന കാര്‍ബി ജനവിഭാഗത്തിനും ദിമാസാ ജനവിഭാഗത്തിനും ഇടയില്‍ കാലാകാലങ്ങളായി നടത്തിവന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ ഫലമായി ഈ മേഖലയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുണ്ടായി.
നാഗാ തീവ്രവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്(എന്എസ്സിഎന്) അവരുടെ ഗ്രേറ്റര്‍ നാഗാലാന്റ് ആവശ്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗ്രേറ്റര്‍ നാഗാലാന്റിന്റെ ഒരു ചിത്രം (ഇന്നത്തെ നാഗാലാന്റിനേക്കാള്‍ പതിനാറ് മടങ്ങ് വലിയ മേഖലയുള്പ്പെടുന്നത്) ഗൂഗിളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാര്‍ബി ആംഗ്ലോങ് ജില്ലയുടെ വലിയൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നു. ഇത് കാര്‍ബി ആംഗ്ലോങ്ങിലെ ജനവിഭാഗങ്ങളെ പ്രകോപിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ 40,000 പേരാണ് പങ്കുകൊണ്ടത്. എന്എസ്സിഎന് നടത്തിയ ഈ അവകാശവാദം പിന്‍വലിക്കാനായി നാഗാലാന്റിലേക്കുള്ള റോഡുകളും റെയില്മാര്ഗ്ഗങ്ങളും അടച്ചുപൂട്ടി നാഗാലാന്റിനു മേല്‍ സാമ്പത്തിക ഉപരോധത്തിന് കാര്‍ബി ആംഗ്ലോങ്ങിലെ ജനവിഭാഗങ്ങള്‍ നിര്‍ബന്ധിതരായി.
പ്രശ്നപരിഹാരത്തിന് മുന്‍കയ്യെടുത്ത നാഗാ സ്റ്റുഡന്റ് ഫെഡറേഷന് (എന്‍എസ്എഫ്) ഡിഎസ്യുവിനെയും കെഎസ്എയെയും പാട്ടിലാക്കാന്‍ ശ്രമിക്കുകയും, കാര്‍ബി ആംഗ്ലോങ്ങിന്റെ ഭൂമി സുരക്ഷിതമായിരിക്കുമെന്ന വാഗ്ദാനം നല്കി സാമ്പത്തിക ഉപരോധം നിര്‍ത്തലാക്കാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി പ്രക്ഷോഭം അവസാനിക്കുകയും ചെയ്തു.
എന്നാല്‍ നാഗാ തീവ്രവാദികള്‍ കാര്ബിയേയും ദിമാസയേയും തമ്മിലടിപ്പിച്ച് നൂറില്‍പ്പരം ഗ്രാമങ്ങളിലെ ആയിരക്കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. ഇതിന്റെ ഫലമായി ഏതാണ്ട് 70,000ല്‍പ്പരം ജനങ്ങളാണ് 2005 ല്‍ സ്വന്തം ഗ്രാമങ്ങള്‍ വിട്ട് അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ശരണം പ്രാപിച്ചത്.
സംഘപരിവാര്‍ സംഘടനകളുടെ തല്‍സമയ ഇടപെടല്‍ കാരണം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുകയും സംഘര്‍ഷത്തിനിടയിലെ മൂന്നാം ശക്തിയായ നാഗാ തീവ്രവാദികളുടെ മുഖം തുറന്നുകാട്ടുകയും, അവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. ഇതോടെ കാര്‍ബി, ദിമാസാ സമൂഹങ്ങള്‍ക്കിടയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കുകയും, ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിക്കുകയുമുണ്ടായി.
വര്‍ഷങ്ങളായി നടത്തിവന്ന പരിശ്രമത്തിന്റെ ഫലമെന്നു പറയട്ടെ, വന്‍ശക്തിയായിരുന്ന സിപിഐ (എംഎല്)യുടെ അടിത്തറയിളകുകയും കാര്‍ബി, ദിമാസ ജനജാതികള്‍ അവരെ തിരസ്കരിക്കുകയും ചെയ്തു. ഇതോടെ ഇടക്കാലത്ത് സ്വയംഭരണ പരിഷത്തിന്റെ അധികാരം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ വന്നുചേര്‍ന്നെങ്കിലും ബിജെപി വ്യാപകമായ ജനസ്വാധീനം കൈവരിച്ച് 26 ല്‍ 24 സീറ്റും കരസ്ഥമാക്കിയെന്നത് ഉജ്ജ്വല വിജയം തന്നെയാണ്. കോണ്‍ഗ്രസ്സിനും എഎസ്ഡിസിക്കും ഒരു സീറ്റ് പോലും ഈ തെരഞ്ഞെടുപ്പില്‍ നേടാനായില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടര്‍മാരുള്ള ഹമ്രെന്‍, ഡിഫു, ബോകാജാന്‍, ബൊയ്ഥലാങ്സു മുതലായ നാല് നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാര്‍ബി ആംഗ്ലോങ് ജില്ല അസമിലെ ഏറ്റവും വലിയ ജില്ലയായി അസമിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. അസമിലെ രാഷ്ട്രീയത്തില്‍ മാത്രമല്ല, ജനജാതി വിപുലമേഖലയായ മൊത്തം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാര്‍ബി ആംഗ്ലോങ്ങില്‍ ബിജെപി കൈവരിച്ച നേട്ടം വരുംകാലം വന്‍ സ്വാധീനം ചെലുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.
ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ജയിക്കുന്നതിനേക്കാളും, മഹാരാഷ്ട്രയിലെ നഗരപരിഷത്ത് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനേക്കാളും മഹത്വമേറിയ വിജയമാണ് കാര്‍ബി ആംഗ്ലോങ് സ്വയം ഭരണപരിഷത്തില് ബിജെപി നേടിയെടുത്തത്. ഒരുകാലത്ത് വിഘടനവാദികളുടെ സങ്കേതമായി മാറിയ അസമില്‍ ദേശീയ ശക്തികളുടെ പിന്തുണ വര്‍ധിക്കുന്നത് നാടിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഏറെ ഗുണം ചെയ്യും. ഇത് ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: