നരേന്ദ്രമോദിയെ എങ്ങനെയും മുട്ടുകുത്തിക്കുക എന്ന ഏക തന്ത്രമാണ്, അല്ലാതെ ബദല്‍ കര്‍മ്മ പദ്ധതി ആവിഷ്കരിക്കാനല്ല പ്രതിപക്ഷ ശ്രമം.കര്‍ഷക സമരത്തിലും കന്നുകാലി വിനിമയ നിയമത്തിലും വലിയ സാധ്യതകള്‍ പ്രതിപക്ഷം കണ്ടതും ഇതുകൊണ്ടുതന്നെ. മൂന്നുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മോദി കൊണ്ടാടുമ്പോള്‍, ജനവിധി ബിജെപി സര്‍ക്കാരിന് ഏറെ അനുകൂലമെന്ന് വ്യക്തമായിട്ടും ജനരോഷം സൃഷ്ടിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മെനഞ്ഞത്.
മധ്യപ്രദേശിലെ കര്‍ഷക സമരം അക്രമാസക്തമാക്കിയത് കോണ്‍ഗ്രസ്. നാടാകെ ബീഫ് ഫെസ്റ്റിവല്‍ നടത്തി, പശുക്കളെ പരസ്യമായി കശാപ്പുചെയ്ത്, ഹിന്ദു-മുസ്ലിം ലഹളകളുണ്ടാക്കാന് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ശ്രമിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇതിനിടെ വികലമായ പല വീഡിയോകളും കൃത്രിമമായി പ്രചരിപ്പിച്ചു. പശുവിനെ കച്ചവടം നടത്തിയതിന് മുസ്ലിങ്ങളെ ആക്രമിക്കുന്ന വീഡിയോ തികച്ചും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇതുപോലെ വ്യാജമായ മറ്റൊരു വീഡിയോവില്‍ പശുവിന്റെ മൂത്രം നേരിട്ട് പാത്രത്തില്‍ പിടിച്ച്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സേവിക്കുന്നതായി കാണിച്ചു. ഇതിനെ ആധാരമാക്കി പംക്തികളെഴുതുകയും യോഗിയെ വിമര്‍ശിക്കുകയും ചെയ്ത തവ്ലിന്സിങ്ങിനെപ്പോലുള്ള പത്രക്കാര് പിന്നീട് പരസ്യമായി മാപ്പുപറയുകയും ചെയ്തു.
കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാടിനെയും നടപടികളെയും ദുര്‍വ്യാഖ്യാനം ചെയ്യാനും, ഒപ്പം പാക് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന വിഘടനവാദികളെ ന്യായീകരിക്കാനുമുള്ള ശ്രമവും ഈ പാര്‍ട്ടികള്‍ നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഐക്യം ഉണ്ടാക്കി, ശക്തമായൊരു ബിജെപിവിരുദ്ധ ചേരിയുണ്ടാക്കാനും ഇതിനിടക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ശ്രമിച്ചു. എന്‍ഡിടിവിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മോദി സര്‍ക്കാരിനെ മാധ്യമവിരുദ്ധമാക്കി ചിത്രീകരിക്കാനും ശ്രമം നടന്നു.
മധ്യപ്രദേശില്‍ കര്‍ഷകരുടെ ഇഷ്ടങ്ങള്‍ സാധിക്കാന്‍ സന്ധിയില്ലാത്ത സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നിരോധനാജ്ഞവരെ ലംഘിച്ച് അറസ്റ്റ് വരിച്ച രാഹുല്‍ ഗാന്ധി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയെ കാണാനെന്ന് പറഞ്ഞ്, ഉല്ലാസയാത്രക്ക് അമേരിക്കയിലേക്ക് പറക്കുന്ന കാഴ്ച ജനം കണ്ടു. കശ്മീരില്‍ തീവ്രവാദികള്‍ക്കനുകൂലമായി ഏറെ ശബ്ദമുണ്ടാക്കുന്ന ഫറൂക്ക് അബ്ദുള്ള ലണ്ടനില്‍ വിശ്രമിക്കുന്നു. മകന് ഒമര്‍ അബ്ദുള്ളയാകട്ടെ ദുബായിലും യുഎഇയിലും സെമിനാറുകളും പാര്‍ട്ടിയുമായി ആഘോഷിക്കുകയാണ്.
എവിടെയാണ് പ്രതിപക്ഷം വഴിപിഴച്ചുപോയത്? എന്താണ് ഇവരുടെ സമരമാര്‍ഗ്ഗങ്ങള്‍ ജനപ്രീതി നേടാതെ പോകുന്നത്? കാരണങ്ങള്‍ പലതാണ്. മോദിക്കെതിരായ തന്ത്രം ആവിഷ്കരിക്കാന്‍ കോണ്‍ഗ്രസ് വിലകൊടുത്ത് ദത്തെടുത്ത പ്രശാന്ത് കിശോര്‍, യുപി പരാജയത്തിനുശേഷം കോണ്‍ഗ്രസിന് വേണ്ടാത്തവനായി. ഇയാളുടെ തന്ത്രങ്ങളൊന്നും വിലപ്പോകാതെ വന്നപ്പോള്‍ ഇത്രയും വലിയ ചെലവുള്ള വെള്ളാനയെ തീറ്റിപ്പോറ്റേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചു. അതോടെ കിശോര്‍ വഴിയാധാരമായി. പക്ഷെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് താനാണെന്നാണ് പ്രശാന്ത് കിശോറിന്റെ അവകാശവാദം.
ഗോവയിലും കോണ്‍ഗ്രസിന് 14 സീറ്റ് നേടിക്കൊടുത്തത് തന്റെ തന്ത്രമാണെന്ന് പ്രശാന്ത് അവകാശപ്പെട്ടു. പക്ഷെ കോണ്‍ഗ്രസിലാരും ഇതംഗീകരിക്കാന്‍ തയ്യാറല്ല. പഞ്ചാബില്‍ പ്രശാന്തിനെ കാലുകുത്താന്‍ അനുവദിക്കാതിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് അമരീന്ദര്‍ സിങ്. സിങ്ങിന് പ്രശാന്തിനോടുള്ള വെറുപ്പ് നേരത്തെതന്നെ പലമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കശ്മീര്‍ കാര്യത്തിലും അമരീന്ദര്‍ സിങ്ങിന്റെ സമീപനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേതില്നിന്ന് വ്യത്യസ്തമാണ്. ഭീകരവാദിയെ മനുഷ്യപരിചയായുപയോഗിച്ച് സൈന്യത്തിന്റെയും കല്ലെറിയുന്നവരുടെയും ജീവന് രക്ഷിച്ച ഇന്ത്യന്‍ കമാന്റര്‍ ഗോഗോയിയെ അഭിനന്ദിച്ച്, അദ്ദേഹത്തിന് ബഹുമതി നല്കിയ സൈന്യാധിപന്റെ രാജ്യസ്നേഹത്തെ അമര്‍സിങ് പ്രകീര്‍ത്തിച്ചു. അതേസമയം ‘വെറും തെരുവ് ചട്ടമ്പി’ എന്നാണ് സൈന്യാധിപനെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിശേഷിപ്പിച്ചത്. ഷീലാ ദീക്ഷിത്തിന്റെ മകനും മുന്‍ കോണ്‍ഗ്രസ് എംപിയുമായ സന്ദീപിന്റെ രാജ്യദ്രോഹപരമായ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കാന്‍ നിര്‍ബന്ധിതമായി. അത്രയധികം ജനരോഷം ഇത് സൃഷ്ടിച്ചു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ, രക്തംകൊണ്ടുള്ള ചൂതാട്ടം (ഖൂന്കിദലാലി) എന്ന് രാഹുല്‍ വിശേഷിപ്പിച്ചതോര്‍ക്കുക. വാസ്തവത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ഇന്ത്യന്‍ സൈന്യത്തിന് ഭീകരരോടും പാക്ക്ചാരന്മാരോടും വേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം മോദിസര്‍ക്കാര്‍ നല്കി. നേരത്തെ ഇന്ത്യന്‍ ആര്‍മി രണ്ടു കൈയും പിന്നില്‍ കെട്ടിയാണ് ഭീകരരെ നേരിടുന്നതെന്നായിരുന്നു സംസാരം. നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാപരിരക്ഷകളും വിഘടനവാദികള്‍ അനുഭവിച്ചപ്പോള്‍, ഇതൊന്നുമില്ലാതെ, ഇവരെ നേരിടുന്ന ഗതികേടായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്ക്. ഈ സ്ഥിതി ഇപ്പോള്‍ മാറി.
മോദി സര്‍ക്കാര്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍നിന്ന് ഹുറിയത്തിനും ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വരുന്ന കള്ളപ്പണത്തിന്റെ വഴി അടയ്ക്കാനും അവരുടെ താവളങ്ങളും രഹസ്യ സങ്കേതങ്ങളും റെയ്ഡ് ചെയ്യാനും ഭീകരരെ ഭീകരന് എന്ന നിലക്കുതന്നെ നേരിടാനുമുള്ള സ്വാതന്ത്ര്യം കരസേനയ്ക്ക് ലഭിച്ചു. ഇതാണ് ഇപ്പോള്‍ വിഘടനവാദികളെയും ഇന്ത്യാ വിരുദ്ധരെയും അവരുടെ പാളയങ്ങളില്‍ ചെന്ന് നേരിടാനുള്ള ധൈര്യം സൈന്യം കാണിക്കുന്നത്.
ജമ്മുകശ്മീരില്‍ കേവലം നാലു ജില്ലകളില്‍ ശ്രീനഗര്‍, ബാരമുള്ള, സോപ്പൂര്‍, അനന്തനാഗ് ഇവിടെ മാത്രം, അതും സുന്നി ഭീകരരുടെ മാത്രം ഉപജാപമാണ് കശ്മീര്‍ പ്രശ്നം. അതാണ് സൈനിക നടപടികളും ഈ ജില്ലകളെ മാത്രം ചുറ്റിപ്പറ്റി ആയത്. ഈ നിലപാടു തുടര്‍ന്നാല്‍ കേവലം, രണ്ടുമാസത്തിനുള്ളില്‍ കശ്മീര്‍ പ്രശ്നം, എന്നേക്കുമായി പരിഹരിക്കപ്പെടുമെന്നാണ് സൈന്യവിദഗ്ദ്ധര് പറയുന്നത്. ഇതാണ്, സൈന്യത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇവിടുത്തെ പാക് അനുകൂല പാര്‍ട്ടികളെ തിടുക്കപ്പെടുത്തുന്ന സംഗതിയും.
ബിജെപി അധികാരത്തിലിരുന്ന എല്ലാ സംസ്ഥാനങ്ങളും, കഴിഞ്ഞ പതിറ്റാണ്ടില്‍ ഇതിനു മുന്‍പൊരിക്കലും കാണാത്ത കാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഛത്തീസ്ഗഢും മധ്യപ്രദേശും ഗുജറാത്തും ഇപ്പോള്‍ മഹാരാഷ്ട്രയും ഇതിനുദാഹരണമാണ്. ഇവിടെ എല്ലാം ഏറെ വര്‍ഷങ്ങളായി നല്ല ജലസേചനവും കര്‍ഷകര്‍ക്കനുകൂല നയങ്ങളും മണ്ണ് പരിശോധനയും ഫാം സബ്സിഡിയും 24 മണിക്കൂര്‍ വൈദ്യുതിയും നല്ലറോഡും ഉണ്ടായപ്പോള്‍ കര്‍ഷകരുടെ ഉല്‍പ്പാദനം 10 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചു. ഇത് പല സസ്യപദാര്ത്ഥങ്ങളുടെയും ധാന്യങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും അമിതമായ ഉല്‍പ്പാദനത്തില്‍ കലാശിച്ചപ്പോള്‍ കമ്പോളത്തില്‍ വില കുറഞ്ഞു. ജിഎസ്ടി വ്യാപിക്കുമ്പോള്‍ ഈ പ്രശ്നം തനിയെ-ഇന്ത്യ ഒറ്റ കമ്പോളമെന്ന സ്ഥിതിയില്‍-പരിഹൃതമാകുകയും ചെയ്യും.
ദാരിദ്ര്യമായിരുന്നു പണ്ടത്തെ കര്‍ഷക സമരങ്ങള്‍ക്ക് പിന്നിലെങ്കില്‍ അധിക ഉല്‍പ്പാദനവും ഇതുമൂലം കുറയുന്ന വരുമാനവുമാണ് ഇപ്പോഴും കര്‍ഷക സമരങ്ങളുടെ ആധാരം. ഇവിടെ ഒരു കാര്യം കൂടിയുണ്ട്. അധികം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ബോണസ്സും പ്രോത്സാഹനങ്ങളും അധികവരുമാനവും മോദി സര്‍ക്കാരും ബിജെപി പ്രകടനപത്രികയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് ഇനിയും നടപ്പായിട്ടില്ല. ഇതാണ് കര്‍ഷക സമരങ്ങളുടെ ഉത്ഭവം.ഇവര്‍ക്ക് കിസാന്‍ സംഘ് പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതും ഇതുകൊണ്ടാണ്. കലങ്ങിയ വെള്ളത്തില്‍ കാര്‍ഷിക പ്രക്ഷോഭമെന്ന പേരില്‍ മുതലെടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമം നടക്കാതെ പോയതും ഇതുകൊണ്ടുതന്നെ.
മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ പ്രശ്നം ഒന്നുതന്നെയാണ്. കാര്‍ഷിക വിള കൂടിയപ്പോള്‍, വില കുറഞ്ഞു. കാര്‍ഷിക വായ്പ തിരിച്ചടക്കാനാവുന്നില്ല. ഈ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേണം. വായ്പ എഴുതിത്തള്ളണം. ഏറെ രസകരമായ കാര്യം ഇതില്‍ ഭൂരിപക്ഷവും വന്‍കിട കര്‍ഷകരാണെന്നതാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നതും ഇവര്‍ തന്നെ.
അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസ് നടത്തുന്നതിനൊപ്പം, വായ്പ എഴുതിതള്ളാനും ജീവന് നഷ്ടപ്പെട്ടവര്‍ക്ക്, ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കാനും, മധ്യപ്രദേശ് തയ്യാറായി. പക്ഷെ, വായ്പാ ഇളവ് ശാശ്വത പരിഹാരമല്ലെന്ന് കേന്ദ്രം വിശ്വസിക്കുന്നു. കൂടാതെ രാജ്യമാസകലം, കേന്ദ്രത്തെ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രമിക്കുമെന്നും, ഇത്തരം കലാപങ്ങള്‍ക്ക് തിരികൊളുത്തുമെന്നും വ്യക്തമായ സൂചനകളുണ്ട്.
ജിഎസ്ടികൂടി അടുത്ത മാസം നടപ്പാവുമ്പോള്‍ സാമ്പത്തിക രംഗത്ത് സമഗ്രമായ പരിവര്‍ത്തനം ബിജെപി കൊണ്ടുവന്നുവെന്ന് ആശ്വസിക്കാം. നോട്ട് നിരോധനവും നിര്‍മാണ രംഗത്ത് വിശ്വസനീയതയും വിലനിയന്ത്രണവും ഉറപ്പുവരുത്തുന്ന റിയല്‍ എസ്റ്റേറ്റ് നിബന്ധനകളും കൂട്ടിവായിച്ചാല്‍ കള്ളപ്പണത്തിനും കൊള്ളലാഭത്തിനുമെതിരെ സമഗ്രമായൊരു കര്‍മ്മപരിപാടിതന്നെ മൂന്ന് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിച്ചു. കുത്തകകളെയും ചൂഷകവര്ഗ്ഗത്തെയും അവരുടെ അത്താണിയായി ഇക്കാലമെല്ലാം വര്‍ത്തിച്ച കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സമാജ്വാദി കൂട്ടായ്മയെയും അടിമുടി പിടിച്ചുകുലുക്കുന്നതും ഈ നിയമനടപടികള്‍ തന്നെ. ഇവിടെ മാധ്യമങ്ങള്‍ ഇപ്പോള്‍ രണ്ടു തട്ടിലാണ്. വലിയ മാറ്റത്തിന്റെ മാറ്റൊലികള്‍ ഈ വാര്‍ത്താ ഭിന്നിപ്പില്‍ ദൃശ്യമാണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: