പാലക്കാട്: ജാതി വിവേചനം നേരിടുന്ന ഗോവിന്ദാപുരം മുതലമട അംബേദ്ക്കര്‍ കോളനിയെ മാതൃകാഗ്രാമമാക്കി പ്രഖ്യാപിച്ച് ബിജെപി. കോളനി സന്ദര്‍ശിച്ച സുരേഷ് ഗോപി എംപിയാണ് പ്രഖ്യാപനം നടത്തിയത്.
മാതൃകാ ഗ്രാമമാക്കുന്നതിന്റെ മുന്നോടിയായി ഏഴു വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വീടുകള്‍ ബിജെപിയും, ഒരു കുടുംബത്തിന് വീടിനുള്ള തുക താനും, ഒരെണ്ണം എന്‍ആര്‍ഐ സെല്ലും നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
അയിത്താചരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട കോളനിവാസികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയെന്നതാണ് മാതൃകാ ഗ്രാമത്തിലൂടെ ലക്ഷ്യമിടുന്നത്. വികസനകാര്യത്തില്‍ രാഷ്ട്രീയം നോക്കരുതെന്നും സമൂഹത്തില്‍ എല്ലാവര്ക്കും തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോളനിയിലെ അവസ്ഥ നേരിട്ട് കണ്ടും, പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും അവരോടൊപ്പം ഭക്ഷണം കഴിച്ചുമാണ് താരം മടങ്ങിയത്. ബിജെപി സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്, സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറി കെ.ജി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: