ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ദളിത് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരമല്ലെന്നും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും മീരാകുമാര്‍. സ്ഥാനാര്‍ത്ഥികളുടെ ജാതിയേക്കാള്‍ അവരുടെ കഴിവും കോട്ടങ്ങളുമാണ് ചര്‍ച്ചയാകേണ്ടതെന്നും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ പരസ്യമായി തള്ളുന്നതാണ് മീരാകുമാറിന്റെ വാക്കുകള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ദളിത് നേതാവായതിനാലാണ് പ്രതിപക്ഷവും ദളിത് വിഭാഗത്തിലുള്ള മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് കോണ്‍ഗ്രസ് തുറന്ന് സമ്മതിച്ചിരുന്നു.
ഇതിന് മുന്‍പ് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കഴിവാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇത്തവണ എന്നാല്‍ ജാതിയാണ് എല്ലായിടത്തും ചര്‍ച്ചയാകുന്നത്. ദളിത് വിഭാഗത്തിലുള്ളവര്‍ സ്ഥാനാര്‍ത്ഥികളായപ്പോള്‍ എല്ലാവരും ജാതിയിലേക്ക് തിരിഞ്ഞു. ഇത് തന്നെ വേദനിപ്പിക്കുന്നു. ജാതി ഇല്ലാതാക്കി സമൂഹം മുന്നോട്ട് പോകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ ജാതി പ്രധാനപ്പെട്ടതാകരുത്. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കണം. മീരാകുമാര്‍ വ്യക്തമാക്കി. മനസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് പത്രിക സമര്‍പ്പിക്കുന്ന മീരാകുമാര്‍ സബര്‍മതി ആശ്രമത്തില്‍ നിന്നാകും പ്രചാരണം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: