പളളുരുത്തി: പള്ളുരുത്തി സിപിഎമ്മില്‍ അസംതൃപ്തി പുകയുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ക്കമ്മറ്റികളില്‍ അര്‍ഹമായ പരിഗണന നല്‍കാതെ കൂലിച്ചുമടുകാരാക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള പള്ളുരുത്തി സൗത്ത് ലോക്കല്‍ കമ്മിറ്റിയിലാണ് പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കല്ലുചിറ ബ്രാഞ്ച് സെക്രട്ടറി കഴിഞ്ഞ ദിവസം പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് ജില്ലാ സെക്രട്ടറിക്കും പള്ളുരുത്തി ഏരിയാ സെക്രട്ടറിക്കും രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്തു.
ഭൂരിപക്ഷ വിഭാഗങ്ങളുടെ മേല്‍ക്കോയ്മയാണ് പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളിലുമെന്ന് ഇവര്‍ തുറന്നടിക്കുന്നു. രാജി വെച്ച ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാക്കമ്മിറ്റിയില് ചര്‍ച്ച ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെങ്കിലും കമ്മിറ്റിയില്‍ കത്ത് ചര്‍ച്ചയായില്ല. കഴിഞ്ഞിടെ നടന്ന പിഎംഎസ്സി ബാങ്ക് തെരെഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്കാതെയുള്ള പാനലാണ് പാര്‍ട്ടി അവതരിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പു വിജയത്തിനായി വി.എസ്- പിണറായി ഗ്രൂപ്പുകള്‍ ഒന്നായെന്നും ഇവര്‍ പരാതിയുയര്‍ത്തുന്നു.
18 അംഗ പള്ളുരുത്തി ഏരിയാക്കമ്മിറ്റിയില് ഒരു ന്യൂനപക്ഷ സമുദായക്കാരന് മാത്രമാണുള്ളത്. പള്ളുരുത്തി സൗത്ത് ലോക്കല്‍ കമ്മിറ്റിയിന്‍ കീഴില്‍ 26 ഓളം ബ്രാഞ്ചുകളില്‍ 5 പേര് മാത്രമാണ് ന്യൂനപക്ഷത്ത് നിന്നുള്ളത്. അതേ പോലെ 14 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ നാലു പേരാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: