ആലുവ: ആലുവ താലൂക്കില്‍ നടത്തിയ പരിഹാരം പരിപാടിയില്‍ 419 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി ലഭിച്ച 232 പരാതികളില്‍ 193 എണ്ണം തീര്‍പ്പാക്കി. ചെങ്ങമനാട് പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിനായി അപേക്ഷിച്ച 22 പേര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലം അനുവദിച്ചു. 187 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്നലെ തയ്യാറാക്കിയ അഞ്ചു കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്. പഞ്ചായത്തുവകുപ്പുമായി ബന്ധപ്പെട്ട് 57ഉം കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 13ഉം സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എട്ടും സഹകരണവകുപ്പ്, സാമൂഹ്യ നീതിവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മൂന്നു വീതം പരാതികളുമാണ് ലഭിച്ചത്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 140 ഓണ്‍ലൈന്‍ പരാതികളില്‍ 122ഉം തീര്‍പ്പാക്കി. ഇന്നലെ നേരിട്ട് ലഭിച്ച 187 അപേക്ഷകളില്‍ 112 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട് 38 പരാതികളും ലഭിച്ചു. ക്രമസമാധാനം, സാമൂഹ്യനീതി, വായ്പാ പലിശയിളവ് എന്നിവയുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു.
ഭൂമി സര്‍വേ സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് സര്‍വേ നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ടു നല്കാന് വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോക്കുവരവ് സംബന്ധിച്ച പരാതികളും പരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കും. ദുരിതാശ്വാസനിധിയിലേക്ക് 15 അപേക്ഷകളാണ് ലഭിച്ചത്. ജനസമ്പര്‍ക്കവേദിയിലൊരുക്കിയ അക്ഷയയുടെ മൂന്നു കൗണ്ടറുകളില്‍ 22 പേര് ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനായെത്തി. 24 പേരുടെ ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: