തൃശൂര്‍: കോര്പ്പറേഷന് പരിധിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ വന്‍ അഴിമതിക്ക് നീക്കം. മുന്‍ ഭരണസമിതിയുടെ കാലത്ത് മൂന്നുകോടി രൂപക്ക് അംഗീകരിച്ച ടെണ്ടര്‍ റദ്ദാക്കിയാണ് അഞ്ചുകോടി രൂപ ചെലവില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം ഭരണസമിതി ആരംഭിച്ചിട്ടുള്ളത്. മേയറുടെ അദ്ധ്യക്ഷതയില്‍ ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
മുന്‍ ഭരണസമിതിയുടെ അവസാന നാളുകളിലാണ് പോലീസുമായി സഹകരിച്ച് നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ടെണ്ടര്‍ വിളിക്കുകയും ചെയ്തിരുന്നു.
മാതൃകാപ്രദര്‍ശനവും വിവിധ കമ്പനികള്‍ നടത്തി. ഒടുവില്‍ മൂന്നുകോടി രൂപക്ക് ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കാന് തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ ഭരണസമിതി കാലാവധി പൂര്‍ത്തിയായതിനാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല.
കോര്പ്പറേഷന് പരിധിയിലെ പഴയ മുനിസിപ്പാലിറ്റി പ്രദേശത്താണ് ആദ്യഘട്ടത്തില്‍ ക്യാമറ വെക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇതിനായി അഞ്ചുകോടിരൂപ വകയിരുത്താന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് തീരുമാനം.
തീരുമാനം വിവാദമായ സാഹചര്യത്തില്‍ കോര്പ്പറേഷന് നീക്കം നിയമനടപടികളിലേക്ക് നീങ്ങിയേക്കും. അഞ്ചുകോടിരൂപ ചെലവഴിച്ച് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും കരാര്‍ ആരെ ഏല്‍പ്പിക്കണമെന്ന് തീരുമാനമായിട്ടില്ലെന്നാണ് കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്.
ടെണ്ടര്‍ വിളിക്കണോ, പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണോ എന്ന കാര്യവും തീരുമാനമായിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്നാണ് പറയുന്നത്. ഇതിനായി ചില വന്‍ ബിസിനസ് ഗ്രൂപ്പുകളെ സമീപിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: