കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കലം ഇന്ന് കൊട്ടിയൂരിലെത്തുന്നതോടെ നിഗുഢ പൂജാകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. നല്ലൂരാന് എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ധ്യയോടെ കലവും എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തിചേരും. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ സന്ധ്യയോടെ അക്കരെ സന്നിധാനത്തിന്റെ ചുറ്റുമുള്ള കയ്യാലകളിലെ ദീപങ്ങള്‍ അണക്കും. മണിത്തറയിലെയും വാളറയിലെയും ദീപങ്ങള്‍ മാത്രം അണക്കില്ല. ഈ സമയത്ത് മണിത്തറയില്‍ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. കലക്കെട്ടുകള്‍ സമര്‍പ്പിച്ച് മണിത്തറയിലെത്തിയ കലക്കാര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണന് പ്രസാദം നല്‍കും. തുടര്‍ന്ന് കലങ്ങള്‍ കരിമ്പനക്കല്‍ ചാത്തോത്ത് കയ്യാലയില്‍ സൂക്ഷിക്കും.കയ്യാലയില്‍ ഒരുക്കി വെച്ചിട്ടുള്ള സദ്യ കഴിച്ചതിനുശേഷം കയ്യാലകളില്‍ വെളിച്ചം തെളിയും. ഇന്ന് ഉച്ചയ്ക്ക് ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം ഉണ്ടായിരുിക്കുകയുള്ളൂ. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കിയ ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച് ഊരാളന്മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും കഴകക്കാരും ഭക്തജനങ്ങളുമെല്ലാം മധുരപദാര്‍ത്ഥങ്ങള്‍ നല്‍കും. അതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട് നടന്ന് ഇടബാവലിയില്‍ പ്രവേശിക്കും. ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്ത്രീകളും ഇടബാവലി കടക്കും. ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത് നിന്ന് പിന്‍വാങ്ങും. കൂത്തമ്പലത്തിലെ നങ്ങ്യാര്‍ മാത്രം സന്നിധാനം വിട്ടൊഴിയില്ല. വറ്റടിനാള്‍ സ്വയംഭൂ മൂടേണ്ട അഷ്ടബന്ധത്തിനായുള്ള മണ്ണ് നിര്‍മ്മാണവും ആരംഭിക്കും. ഇന്നലെ രാവിലെ മുതല്‍ അക്കരെ സന്നിധിയില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്.രാത്രിയില്‍ സന്നിധാനത്ത് ഭക്തജന പ്രവാഹം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: