അടിമാലി: കാലവര്‍ഷം ശക്തമായതോടെ അടിമാലി മേഖലയില്‍ വ്യാപക മണ്ണിടിച്ചില്‍. ഉച്ചക്കഴിഞ്ഞ് രണ്ടുമണിയോടെ ചീയപ്പാറക്കുസമീപം മരംകടപുഴകി റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് വാഹനഗതാഗതം വീണ്ടും നിലച്ചു. അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊച്ചി മധുരദേശിയപാതയില് പള്ളിവാസല്‍ ഹെഡ്വര്ക്ക്സ് ഡാമിനു സമീപം കൂറ്റന്‍ പാറകല്ല് റോഡിലേക്കടര്ന്നു വീണു. റോഡിന്റെ വീതിവര്ദ്ധിപ്പിക്കാനായി പൊട്ടിച്ചു നീക്കിയ പാറയുടെ അവശേഷിച്ച ഭാഗമാണ് തിങ്കളാഴ്ച്ച രാത്രിയില്‍ അടര്‍ന്നു വീണത്. ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ പത്താം മൈല്‍ കോളനിപ്പാലത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗികമായി മണ്ണ് മാറ്റി ഗതാഗതം ഒറ്റവരിയായി തിരിച്ചുവിട്ടു. വൈകിയും മണ്ണ് നീക്കല്‍ തുടരുകയാണ്. ചീയപ്പാറക്ക് സമീപം വന്മരം വീണ് ഗതാഗത തടസമുണ്ടായി. മരം ഉടന്‍ തന്നെ മുറിച്ചുനീക്കി. കൂമ്പന്‍പാറ പള്ളിയുടെ സമീപം വൈകിട്ട് 5 മണിയോടെ മണ്ണിടിഞ്ഞു. അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല. രാത്രി വൈകിയും കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയരുകയാണ്. നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കല്ലാറുകുട്ടി അണക്കെട്ട് തുറന്നുവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: