കണ്ണൂര്‍: എല്ലാവര്ക്കും വീടും വൈദ്യുതിയും ശൗചാലയവുമൊക്കെ പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അത്യുത്സാഹം കാട്ടുമ്പോഴും ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കോളനിയിലെ താമസക്കാര്‍ ഇതൊന്നുമില്ലാതെ നരകതുല്യമായ ജീവിതം നയിക്കുന്നു. തോട്ടട സമാജ്വാദി കോളനിയിലെ ജനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതജീവിതം നയിക്കുന്നത്. ചേരിപ്രദേശങ്ങളെപ്പോലും വെല്ലുന്ന ഈ കോളനിയില്‍ താമസിക്കുന്ന നൂറ്റി മുപ്പത്തിനാല് കുടുംബങ്ങളില്‍ ആറോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശൗചാലയമുള്ളത്.
ഒരേക്കര്‍ പത്ത് സെന്റ് ഭൂമിയിലാണ് 134 കുടുംബങ്ങള്‍ കഴിഞ്ഞു കൂടുന്നത്. ഇവരുടെ താമസസ്ഥലങ്ങള്‍ കുടിലെന്ന് പോലും പറയാനാവാത്ത സ്ഥിതിയിലുളളവയാണ്. ആറോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശൗചാലയമുള്ളത്. ബാക്കിയുള്ളവര്‍, പ്രായ ഭേദമന്യേ സ്ത്രീകളും കുട്ടികളുമെല്ലാം അടുത്തുള്ള വെളിമ്പ്രദേശത്താണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. കോളനി നിവാസികളില്‍ പ്രായം ചെന്നവരും പ്രായപൂര്‍ത്തിയായ പെണ്കുട്ടികളടക്കമുള്ളവരും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കോണ്‍ഗ്രസ് കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാവായ വനിതയാണ് പ്രദേശമുള്‍പ്പെടുന്ന വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്.
കോളനിക്കുവേണ്ടി ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ച് ശൗചാലയങ്ങളുടെ നിര്‍മ്മാണം രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. 18 ഓളം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും കടുത്ത അവഗണനയാണ് കഴിഞ്ഞ കാലങ്ങളില്‍ കോളനിയോട് കാണിച്ചത്. ഇതിന്റെ ദുരന്ത ഫലമാണ് കോളനി നിവാസികള്‍ ഇന്ന് അനുഭവിക്കുന്നത്. നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഇവയൊന്നും ലക്ഷ്യം കാണാതിരിക്കുകയും ചെയ്യുന്ന പതിവ് പല്ലവിയാണ് സമാജ് വാദി കോളനിയുടെ കാര്യത്തിലും നടക്കുന്നത്.
കോളനിയില്‍ നടപ്പാത നിര്‍മ്മിക്കുന്നതിന് രണ്ടുകോടിയോളം രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ അടിയന്തിരമായി വേണ്ടത് ശൗചാലയങ്ങളാണെന്ന് കോളനിനിവാസികള്‍ പറയുന്നു. സമ്പൂര്‍ണ ശൗചാലയ സംസ്ഥാനം എന്ന പ്രഖ്യാപനം നടത്തുന്ന സര്‍ക്കാര്‍ സമാജ്വാദി കോളനിയെ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: