ന്യൂദല്‍ഹി: ചൈനയുടെ നിലപാട് കൈലാസ് മാനസസരോവര്‍ യാത്രയെ അനിശ്ചിതത്വത്തിലാക്കി. രണ്ട് ബാച്ചുകളിലായുള്ള നൂറോളം തീര്‍ത്ഥാടകര്‍ക്ക് ചൈന പ്രവേശനം നിഷേധിച്ചിരുന്നു. ഒരാഴ്ചയോളം കാത്തിരുന്ന തീര്‍ത്ഥാടകര്‍ പിന്നീട് മടങ്ങി. മൂന്നാമത്തെ ബാച്ച് വിസ ലഭിക്കാത്തതിനാല്‍ ദല്‍ഹിയില്‍നിന്നും പുറപ്പെട്ടിട്ടില്ല.
ഇരുഭാഗത്തെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് തീര്‍ത്ഥാടകരെ തടയുന്നതെങ്കിലും അതിര്‍ത്തി തര്‍ക്കങ്ങളാണ് യഥാര്‍ത്ഥ കാരണം.
നാഥുലാ ചുരത്തിലൂടെ നാനൂറോളം യാത്രികരാണ് വര്‍ഷത്തില്‍ യാത്ര നടത്തുന്നത്. ആറ് ബാച്ചുകള്‍ ഇനിയും പുറപ്പെടാനുണ്ട്. പരമശിവന് കുടിയിരിക്കുന്നതായി കണക്കാക്കപ്പെടുന്ന കൈലാസം ഹിന്ദു, ജൈന, ബുദ്ധ വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ചൈനീസ് അധിനിവേശത്തിലുള്ള ടിബറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നാഥുലാ ചുരത്തിലൂടെയുള്ള യാത്രയ്ക്ക് ചൈന അനുമതി നല്‍കിയത്. ഉത്തരാഖണ്ഡിലൂടെയും ഇവിടെ എത്തിച്ചേരാം. 1,080 യാത്രക്കാര്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിലൂടെ ടിബറ്റിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള 300 തീര്‍ത്ഥാടകരുടെ യാത്രയും അനിശ്ചിതത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: