എം.ആര്. അനില്‍കുമാര്‍
തൊണ്ണൂറിലേക്ക് നടന്നുനീങ്ങുന്ന കെ.കെ. പ്രഭാകരന് നായരെന്ന കുഞ്ചാട്ടാശാന്‍ കേട്ടുതഴമ്പിച്ച വാക്കുകളില്‍ ഒന്നായിരിക്കും ആശാനെ വന്ദനം എന്നത്. പാരമ്പര്യവും പൈതൃകവും കൈവിടാതെ നാല് തലമുറയ്ക്ക് അക്ഷരമധുരം പകര്‍ന്നുനല്‍കിയ ആശാന് ശിഷ്യഗണങ്ങള്‍ വന്ദനം പറയുക പതിവാണ്. ഇതുകേട്ടാല്‍ നിറചിരിയോടെ ആശാനും തിരിച്ച് വന്ദനം പറയും. ഇത് ആശാനുള്ള അംഗീകാരമായി ശിഷ്യര്‍ കാണുമ്പോള്‍ ആശാന്റെ മനസ്സില്‍ വാത്സല്യം നിറഞ്ഞുതുളുമ്പും.
പഴയ ആശാന് പള്ളിക്കൂടത്തിലെ ചിട്ടവട്ടങ്ങളില്‍ ഒന്നുമാത്രമായേ ഈ വന്ദനം പറച്ചിലിനെ കാണാനാവൂ. ശ്രീ സരസ്വതീഭവന്‍ എന്ന നിലത്തെഴുത്ത് കളരിയുടെ തറയില്‍ നിരത്തിയ പലകയില്‍ ചമ്രം പടിഞ്ഞാവും ശിഷ്യരുടെ ഇരുപ്പ്. മണലിന്റെ മറുപുറത്ത് കൊരണ്ടിപ്പലകയില്‍ ആശാനും. പലകയ്ക്ക് മുന്നില്‍ നിലത്തിട്ട പൊടിമണലില്‍ ചൂണ്ടുവിരല്‍ ഉപയോഗിച്ചാണ് അക്ഷരം കുറിക്കുന്നത്. അക്ഷരം ഒരോന്നും എഴുതി വായിച്ചശേഷം കൈയിലുള്ള ചെറുകമ്പുകൊണ്ട് അശാന് ഇവ മായിക്കും. വലത്തേ അറ്റത്തുനിന്നാവും ആശാന് പഠിപ്പിച്ച് തുടങ്ങുക. ഒരാളെ പഠിപ്പിച്ചശേഷം അടുത്തയാള്‍ക്ക് മുന്നിലേക്ക് നിരങ്ങിയാണ് ആശാന്റെ യാത്ര.
ബുക്കും പേനയുമൊക്കെ കളരിയിലെ ഉന്നതര്‍ക്കുള്ളതാണ്. ഉന്നതരെന്നാല്‍ അക്ഷരപഠനം പൂര്‍ത്തിയാക്കി ചിന്തം എന്ന ചടങ്ങിനിരുത്തിയവര്‍. അമ്പത്താറ് അക്ഷരവും കൂട്ടക്ഷരങ്ങളും 12വരെയുള്ള സങ്കലന-ഗുണന പട്ടികകളും പഠിച്ചവരെയാണ് ചിന്തം പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇപ്പോഴും പഴയ എഴുത്തോലയിലാണ് അക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്നത്. സ്റ്റീലില്‍ നിര്‍മ്മിച്ച പേനപോലുള്ള എഴുത്താണി ഉപയോഗിച്ചാണ് ഓലയില്‍ എഴുതുന്നത്. ഓലയില്‍ വീഴുന്ന അക്ഷരങ്ങളില്‍ പച്ചിലതേച്ച് കുട്ടികള്‍ അതിന് ഭംഗികൂട്ടും.
എഴുത്തോല ഉണ്ടാക്കുന്നത് കരിമ്പനയുടെ ഓലയിലാണ്. പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ കരിമ്പനയോല കിട്ടുമായിരുന്നു. എന്നാല്‍ ഇുമാണ് ഓലയുടെ വരവ്. മൂന്നുരാവുകളില്‍ മഞ്ഞും പിന്നെ മൂന്ന് ദിനങ്ങളിലെ വെയിലും കൊള്ളിച്ച പച്ചോല ഒരുകൊല്ലം പുകയത്ത് വയ്ക്കും. പുകയത്തുനിന്നും എടുക്കുന്ന ഓല ചീകി വൃത്തിയാക്കി അതില്‍ തലക്കെട്ട് ഉണ്ടാക്കും. തലക്കെട്ട് ഉണ്ടാക്കുന്നത് കലയും കരവിരുതും ഒത്തിണങ്ങുന്ന ഒരു പ്രക്രിയയാണ്.
പത്ത് മുതല്‍ നാലുമണി വരെയാണ് ആശാന് പള്ളിക്കൂടത്തിന്റെ സമയം. ഈ സമയത്തിന് മുമ്പും ശേഷവും വീടുകളിലെത്തി ട്യൂഷന് പഠിപ്പിക്കും. പുലര്‍ച്ചെ മൂന്നുമണിയോടെ ഉറക്കമുണരുന്ന ആശാന് കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴും. ഇത് ദിനചര്യയുടെ ഭാഗമാണ്. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് കാല്‍നടയായാണ് ആശാന്റെ യാത്ര. ഒരുദിവസം പത്തുപതിനഞ്ച് കിലോമീറ്റര്‍ നടക്കും. കുറച്ചുകാലമായി വാര്‍ദ്ധക്യസഹജമായ ആനാരോഗ്യം കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ വീടുകളിലെ ട്യൂഷന് ഇപ്പോള്‍ പോകുന്നില്ല.
നിലത്തെഴുത്ത് ആശാന് സംഘടയുടെ സ്ഥാപകന്‍ കൂടിയാണ് കുഞ്ചാട്ടാശാന്‍. 1984-ല്‍ തുടക്കം കുറിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു ഇദ്ദേഹം. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അയ്യപ്പസേവാ സംഘം 955-ാം നമ്പര്‍ നട്ടാശ്ശേരി ശാഖയുടെ സെക്രട്ടറിയാണ്.
കോട്ടയം താലൂക്കില്‍ നട്ടാശ്ശേരി കരയില്‍ അരീക്കാട്ട് കൃഷ്ണന് നായരുടെയും കുഞ്ചാട്ട് കൊച്ചുകുട്ടിയമ്മയുടെയും പത്തുമക്കളില്‍ നാലാമത്തെ പുത്രനാണ് കെ.കെ. പ്രഭാകരന്‍നായര്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചുതുടങ്ങിയ ആശാന് പഴയ ഇന്‍ര്‍മീഡിയറ്റ് വിജയിയാണ്. ജ്യേഷ്ഠ സഹോദരന് പരേതനായ നാരായണന് നായരും നിലത്തെഴുത്ത് ആശാനായിരുന്നു.
ആശാന് സംഘടനയുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത ആശാന്മാര്ക്കുള്ള സര്‍ക്കാര്‍ പെന്ഷന് ഇപ്പോള്‍ ലഭിക്കുന്നില്ല എന്നതാണ് ആശാന്റെ ഇപ്പോഴത്തെ വിഷമം.
പെന്ഷന് വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുന്ന അനാസ്ഥയാണ് വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുന്ന നൂറുകണക്കിന് ആശാന്മാരുടെ അന്നം മുട്ടിക്കുന്നതെന്ന് ആശാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: