മാവേലിക്കര: പ്ലസ്വണ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തില്‍ പുതിയതായി 76,413 പേരും ഉയര്‍ന്ന ഓപ്ഷനില്‍ 61,608 പേരും ഉള്‍പ്പെടെ 1,38,021 പേര് യോഗ്യത നേടി. 805 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം ഘട്ട ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. നാളെ സംസ്ഥാനത്ത് പ്ലസ്വണ് ക്ലാസുകള്‍ ആരംഭിക്കും.
സംസ്ഥാനത്ത് പ്ലസ്വണ് പ്രവേശനത്തിന് അപേക്ഷിച്ചത് 4,93,584 പേരാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിഭാഗങ്ങളിലായി 4,22,910 പ്ലസ്വണ് സീറ്റുകളാണുള്ളത്. ഏകജാലകം വഴി പ്രവേശനത്തിന് 2,87,598 സീറ്റുകള്‍, ഇതില്‍ 2,86,793 സീറ്റുകളില്‍ പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇനിയുള്ള 1,35,312 സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയിലാണ്.
ഒന്നാം അലോട്ട്മെന്റില്‍ താത്ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിച്ചിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്കൂളും കോംബിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍ മാറ്റത്തിനോ സ്കൂളിനുള്ളില്‍ തന്നെ കോംബിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തില്‍ അഡ്മിഷന് നേടിയവര്‍ക്ക് മാത്രം മെറിറ്റടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കും.
നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കും സ്കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന ഒഴിവുകളിലേക്കും മാത്രമായിരിക്കും മാറ്റങ്ങള്‍ അനുവദിക്കുക. സ്കൂള്‍/കോംബിനേഷന്‍ ട്രാന്‍സ്ഫറിനായുള്ള നോട്ടിഫിക്കേഷനും വേക്കന്‍സിയും പ്രസിദ്ധീകരിച്ച ശേഷം ജൂണ്‍ 30 മുതല്‍ അഡ്മിഷന് നേടിയ സ്കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സ്പ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിനായി ജൂലൈ ആറിന് അപേക്ഷ പുതുക്കി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: