ഇരിട്ടി: ഇരിട്ടിയുടെ മലയോര പ്രദേശങ്ങളില്‍ ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ ഇരിട്ടി പുഴയിലുണ്ടായ ശക്തമായ കുത്തൊഴുക്കില്‍ പുതിയ പാലം നിര്‍മ്മാണത്തിനായി പുഴയില്‍ മണ്ണിട്ട് നിര്‍മ്മിച്ച ഭിത്തി തകര്‍ന്നു. പൈലിങ് പ്രവര്‍ത്തിക്കായി സ്ഥാപിച്ച ഉപകരണങ്ങള്‍ മലവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി.
തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ഉണ്ടായ മഴയിലും വെള്ളത്തിന്റെ കുത്തൊഴുക്കിലുമാണ് പുഴയുടെ മദ്ധ്യഭാഗത്തായി നിര്‍മ്മിക്കുന്ന രണ്ടു തൂണുകളുടെ പൈലിങ് പ്രവര്‍ത്തിക്കായി പുഴയുടെ ഇരു കരകളില്‍ നിന്നും പുഴയിലേക്ക് മണ്ണിട്ട് നിരത്തി നിര്‍മ്മാണത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. പൈലിംഗ് പ്രവര്‍ത്തിക്കായി സ്ഥാപിച്ച ഒരു റിഗ്ഗ് സെറ്റ് ഇടിഞ്ഞു വീണ മണ്ണിനൊപ്പം പുഴയില്‍ ഒഴുകിപ്പോയി. ടെസ്റ്റ് പൈലിങ്ങിനായി തീര്‍ത്ത 10 മീറ്ററോളം റാക്കിനകത്തെ കോണ്‍ക്രീറ്റ് അടക്കം ഇതോടൊപ്പം ഒഴുകിപ്പോയിട്ടുണ്ട്.
പുഴയിലെ കുത്തൊഴുക്കില്‍ മണ്ണൊലിപ്പു തടയാനായി ഇരുമ്പു വലകളും കരിങ്കല്ലുകളുംകൊണ്ട് ഗാബിയെന് വാള് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് ഇന്നലെ ശക്തമായ മലവെള്ള പാച്ചല് ഉണ്ടായത്. മണ്ണൊലിപ്പ് തടയാനായി നിര്‍മ്മിക്കുന്ന ഗാബിയന്‍ വാള് നിര്‍മ്മാണത്തെക്കുറിച്ച് കഴിഞ്ഞദിവസം പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇതിനു മുകളിലൂടെ ശക്തമായ കുത്തൊഴുക്ക് ഉണ്ടാവുകയും ലോഡുകണക്കിന് മണ്ണും യന്ത്ര സാമഗ്രികളും ഒഴുകിപ്പോവുകയും ആയിരുന്നു. ഇതുമൂലം 45 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പാലം നിര്‍മ്മാണ കരാറുകാരായ ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: