കട്ടപ്പന/തൊടുപുഴ/അടിമാലി: മഴ കനത്തതോടെ ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍. കാഞ്ചിയാര്‍, കാമാക്ഷി, കൂമ്പന്‍പാറ മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാഞ്ചിയാര്‍ കിഴക്കേ മാട്ടുക്കട്ട പടുക വീനസ് ഭാഗത്ത് രണ്ട് തവണ ഉരുള്‍പൊട്ടി. ഒരേക്കറോളം കൃഷിയിടം നശിച്ചു.
ഇതിനിടെ, മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് ഡാമുകള്‍ തുറന്നു.
കടുപ്പില്‍ ചാക്കോ, മൈലക്കല്‍ ബെന്നി എന്നിവരുടെ കൃഷിയിടങ്ങളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ഇന്നലെ വെളുപ്പിനും, ഉച്ചയ്ക്ക് 12 മണിക്കുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒന്നര ലക്ഷത്തോളം മുതല്‍ മുടക്കി നിര്‍മ്മിച്ച കുളവും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. 2010ലും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.
കൂമ്പന്‍പാറ എട്ടേക്കര്‍ റോഡില്‍ പെട്ടിമുറി ഭാഗത്താണ് ഇന്നലെ ഉച്ചയോടെ ഉരുള്‍പൊട്ടിയത്. റോഡിലേക്ക് കൂറ്റന്‍ കല്ലുകള്‍ പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലുകള്‍ നീക്കി വരികയാണ്. കാമാക്ഷി പഞ്ചായത്തിലെ പാണ്ടിപ്പാറയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടിയത്.
പുതുപ്പടിയില്‍ ബെന്നിയുടെ കൃഷിയിടത്തിലെ 15 ജാതിമരങ്ങളും നൂറോളം കുരുമുളകു കൊടികളും നശിച്ചു. മൂന്നിടങ്ങളിലും ആളപായമില്ല. തങ്കമണി പോലീസ് എത്തി റോഡിലെ ഗതാഗത തടസം നീക്കി. ജില്ലയില്‍ മഴയില്‍ കനത്ത കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയപാതയില്‍ അടക്കം മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
മഴ ശക്തമായതോടെ മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ ഇന്നലെ തുറന്നു. പുലര്‍ച്ചെ 6 മണിയോടെ പരമാവധി സംഭരണ ശേഷിയായ 457 മീറ്റര്‍ എത്തിയതോടെയാണ് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നത്. ഇവിടെ 2 ഷട്ടറുകള്‍ 2.5 അടിവീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ലോവര്‍പെരിയാര്‍ അണക്കെട്ടിലെ 2 ഷട്ടറുകള്‍ 2.5 അടിവീതമാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിവരികയാണ്.
കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ പ്ലസ്ടുതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: