കൊച്ചി: പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി സംസ്ഥാനത്ത് 1314 ഡോക്ടര്‍മാരെയാണ് വേണ്ടത്. ഇത്രയധികം ഡോക്ടര്‍മാരെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങള്‍.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒന്നും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടും വീതം ഡോക്ടര്‍മാരെ നിയമിക്കാനാണ് തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് 852 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 231 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പോലും ആരോഗ്യവകുപ്പ് നികത്തിയിട്ടില്ല എന്നിരിക്കെയാണ് ഡോക്ടര്‍ നിയമനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാക്കിയത്.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഞ്ചു ഡോക്ടര്‍മാരുമാണ് ആരോഗ്യവകുപ്പിന്റെ മാനദണ്ഡപ്രകാരം വേണ്ടത്. പലയിടത്തും ഒന്നും രണ്ടും പേര് വീതം കുറവാണ്. പാരാമെഡിക്കല്‍ ജീവനക്കാരും പലേടത്തും ആവശ്യത്തിനില്ല. ഈ ഒഴിവു നികത്തേണ്ട ജോലിയും ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കായി.
താത്കാലിക നിയമനത്തിനാണ് സര്‍ക്കാര്‍ അനുമതി. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമായാല്‍ പിരിച്ചുവിടും. അതിനാല്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടര്‍മാരെപ്പോലും കിട്ടുന്നില്ല. ശമ്പളം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. ഈ പണം പിന്നീട് സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നെങ്കിലും നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത് താങ്ങാനാവുന്നില്ല. ശമ്പളം കിട്ടുമോ എന്നുറപ്പില്ലാത്തതിനാല് ഡോക്ടര്‍മാരും മുഖം തിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് നിയന്ത്രണം
കൊച്ചി: ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥാരുടെ ഔദ്യോഗിക യാത്രയ്ക്ക് നിയന്ത്രണം. സേവനം സംബന്ധിച്ച ഫയലുകളുമായി ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ കയറിയിറങ്ങുന്നത് മറ്റു പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാനും സേവന കാര്യങ്ങള്‍ ഇ-മെയില്‍ വഴി അറിയിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം.
മൂന്നു പേര്‍ക്ക് എച്ച് 1 എന്‍ 1; 4 വീതം മലേറിയ, ഡെങ്കി
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിതീകരിച്ചു. നാലുപേര്‍ വീതം മലേറിയയും, ഡെങ്കിപ്പനിയും ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എച്ച് 1 എന്‍ 1 ബാധിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു കുട്ടികള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രഗിരിയിലെ ഒമ്പത് മാസം പ്രായമായ ആണ്‍കുഞ്ഞും പേരടുക്കയിലെ രണ്ടു വയസുള്ള പെണ്‍കുട്ടി, മുട്ടത്തൊടിയിലെ രണ്ടര വയസുള്ള പെണ്‍കുട്ടി എന്നിവരാണ് എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചപ്പനികളും പടര്‍ന്ന് പിടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: