തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ മിനിമം വേതന സമിതി യോഗത്തില്‍ ധാരണയായില്ല. അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിനു വിടാന്‍ യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ യോഗം ചേരുന്നതുവരെ ഈ മേഖലയില്‍ പ്രക്ഷോഭങ്ങളോ സമരങ്ങളോ ഉണ്ടാകുകയില്ലെന്നും സമിതി ചെയര്മാന് കൂടിയായ ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധാരണയായി. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) ഭാരവാഹികള്‍ പിന്നീട് അറിയിച്ചു.
സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനത്തിനെതിരെ തൃശൂരില്‍ തുടരുന്ന പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനിച്ചതായും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാത്തവിധം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ മുതല്‍ നഴ്സുമാര്‍ ധര്‍ണ്ണയിരിക്കും. ആശുപത്രി ജീവനക്കാരുടെ വേതനം സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മിനിമം വേതന സമിതി യോഗത്തില്‍ ആരംഭത്തില്‍ തന്നെ തീരുമാനം അസാധ്യമായി. ഹൗസ് കീപ്പിങ് ജീവനക്കാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന ശമ്പളമായ 18,000 രൂപ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ മാനേജുമെന്റ് പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. ഒരു വിഭാഗത്തിലും നിലവിലുള്ളതിലും 30-35 ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജുമെന്റ് പ്രതിനിധികള്‍ നിലപാടെടുത്തു. 30 ശതമാനം വേതനം വര്‍ധിപ്പിച്ചാലും 12,000 രൂപയില്‍ എത്തില്ലെന്ന് നഴ്സിങ് സംഘടനാ പ്രതിനിധികള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് തീരുമാനം സര്‍ക്കാരിന് വിടാമെന്ന ധാരണയായത്.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍, സമിതി അംഗങ്ങളായ കെ.പി.സഹദേവന്, എ.മാധവന്, കെ.ഭാഗീരഥി (സിഐടിയു), എ.എന്‍.രാജന്, സാജു തോമസ് (ഐഎന്‍ടിയുസി), ജേക്കബ് ഉമ്മന്‍ (എച്ച്എംഎസ്), ടി.സുള്‍ഫിക്കര്‍ (യുടിയുസി) പി.എ.ഷാഹുല്‍ ഹമീദ് (എസ്ടിയു), എം.ജാസ്മിന് ഷാ, ലിബിന് തോമസ് (ഐഎന്‍എ), കെ.പി.മാത്യു (എംടിഎച്ച്), എം.ആന്റണി ജേക്കബ്, വി.സി.മനോജ്, ഫാ.റ്റിജോ ജോയ് എം, ഫാ.തോമസ് വൈക്കത്തുപറമ്പില്‍, ശശി എസ്.മാത്യു (ബിഎംഎച്ച്), പി.ഒ.പോള്‍, ഫസല്‍ ഗഫൂര്‍, ഡോ.പി.കെ.എം. റഷീദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: