ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സ്പെഷ്യല്‍ സ്കൂള്‍ അധികൃതരെ പോലീസ് സംരക്ഷിക്കുന്നതായി മാതാപിതാക്കളും, യോഗക്ഷേമ സഭയും പരാതിപ്പെട്ടു. കഴിഞ്ഞ 17ന് കുട്ടിയുടെ അച്ഛന് കായംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റു ചെയ്യാനോ, തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല.
കായംകുളം പരിപ്ര മിസ്പാ സ്കൂളിനെതിരെയാണ് പരാതി. പാസ്റ്റര്‍ സജിയാണ് സ്കൂള്‍ ഉടമ. ജൂണ്‍ 1 നാണ് ചെന്നിത്തല സ്വദേശിനിയായ കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിലെ ഫീസെന്ന നിലയില്‍ 9,500 രൂപയും സ്കൂളുകാര് വാങ്ങി. എന്നാല്‍ നിരന്തരമായി വാര്‍ഡനും അദ്ധ്യാപകരും മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു.
കണ്ണുകെട്ടി, കൈ രണ്ടും കെട്ടിയിട്ട് ചൂരല്‍ കൊണ്ടും, ഇരുമ്പുവടിക്കും അടിച്ചതായി കുട്ടി വെളിപ്പെടുത്തി, ഇതേ മൊഴി തന്നെ പോലീസിലും നല്കി. എന്നാല്‍ നടപടിയെടുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. പോക്സോ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന സംഭവത്തിലാണ് പോലീസ് അനാസ്ഥ.
പറഞ്ഞാല്‍ അനുസരിച്ചില്ലെങ്കില്‍ പട്ടിയെ വിട്ട് കടിപ്പിക്കുമെന്ന് സകൂൂളുകാര് ഭീഷണിപ്പെടുത്തിയതിനാല്‍ വീട്ടിലെത്തിയിട്ടും കുട്ടി രാത്രികാലങ്ങളില്‍ പട്ടി കടിക്കാന്‍ വരുന്നതായി ഭയപ്പെട്ട് നിലവിളിക്കുകയായിരുന്നുവത്രെ. മാനസികമായി ഏറെ തകര്‍ന്ന സ്ഥിതിയിലാണ് കുട്ടി. ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടികള്‍ അടക്കം താമസിക്കുന്ന സ്കൂള്‍ ഹോസ്റ്റലിലെ വാര്ഡന് പുരുഷനാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും പരാതികള്‍ ഉയരുന്നു.
സ്കൂള്‍ അധികാരികളെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമാന ചിന്താഗതിക്കാരായ സംഘടനകളുമായി യോജിച്ച് സമരം ശക്തമാക്കുമെന്ന് യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, ജി. നാരായണന് നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: