കരാക്കസ്: വെനസ്വേലന്‍ സുപ്രീം കോടതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീംകോടതി മന്ദിരത്തിലേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും പോലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യക്തമാക്കി. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
നഗരത്തിലൂടെ ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആക്രമണത്തിന് മുതിര്‍ന്നയാളെ ഉടന്‍ തന്നെ പിടികൂടുമെന്നും ഹെലികോപ്റ്റര്‍ വീണ്ടെടുക്കുമെന്നും മഡുറോ പറഞ്ഞു. സംഭവത്തെ ഭീകരപ്രവൃത്തിയാണെന്നാണ് മഡുറോ വിശേഷിപ്പിച്ചത്.
ആക്രമണം നടത്തിയതെന്ന് കരുതുന്ന സൈനികോദ്യോഗസ്ഥന് ഇന്‍സ്റ്റഗ്രാമില്‍; ഇതിനേപ്പറ്റി വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പോലീസ്, സൈനികര്‍ ജനങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെന്നും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ക്രിമിനല്‍ ഭരണകൂടത്തിനെതിരെയുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ വെനസ്വേലയിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് മഡുറോയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: