തിരുവനന്തപുരം: കോഴിക്കോട് മീഞ്ചന്തയില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സുന്ദരി എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കെ.കെ. ലതിക എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉദാഹരണമാണ് സംഭവമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തീവണ്ടിയില്‍ നഴ്സ് ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ. ബാലന് ഉന്നയിച്ചു.
സൗമ്യയുടെ മരണത്തില്‍ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതെന്ന് ബാലന് പറഞ്ഞു. എന്നാല്‍ നഴ്സിനെ ആക്രമിച്ചവരെ വിട്ടയച്ചത് റെയില്‍വേ സംരക്ഷണസേനയാണെന്നും സംസ്ഥാന പോലീസല്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി സമ്മതിച്ച ആഭ്യന്തരമന്ത്രി വളരെ മുന്‍പുണ്ടായ കേസുകള്‍ പോലും ഇപ്പോള്‍ രജിസറ്റര്‍ ചെയ്യുന്നതിനാലാണ് കണക്കുകളില്‍ വര്ധനയുണ്ടുകുന്നതെന്നും പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ 14,445 അക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1675 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തുന്നവര്‍ക്കെതിര കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: