കൊച്ചി: മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപന വാര്‍ഡുകള്‍ക്ക് പണം നല്കുന്നതില് സര്‍ക്കാര്‍ വീഴ്ച വരുത്തി. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കുമായി 19.38 കോടി രൂപയാണ് ശുചിത്വ മിഷന് വഴി സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഒന്‍പത് കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. 10 കോടിയില്‍പ്പരം രൂപ നല്‍കാതെ ജനകീയ പങ്കാളിത്തമെന്ന പേരില്‍ ശുചീകരണ തട്ടിപ്പുമായിറങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ശുചീകരണത്തിനായി എല്ലാവര്‍ഷവും 25,000 രൂപ വീതമാണ് ഓരോ വാര്‍ഡിലും ചെലവഴിക്കുക. പതിനായിരം രൂപ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) വഴി കേന്ദ്രസര്‍ക്കാരും പതിനായിരം രൂപ ശുചിത്വ മിഷന് വഴി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുക. അയ്യായിരം രൂപ തദ്ദേശസ്ഥാപനങ്ങളും ചെലവാക്കണം. എന്നാല്‍, എന്‍എച്ച്എം പണം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ശുചീകരണത്തിന് ഫണ്ട് നല്‍കിയിട്ടില്ല.
ശുചിത്വ മിഷന് ഇതുവരെ ഒന്‍പത് കോടി രൂപയേ വാര്‍ഡുതല ശുചീകരണത്തിനായി നല്‍കിയിട്ടുള്ളൂ. രണ്ടു കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാരിനോട് ശുചിത്വമിഷന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെയാണ് മഴക്കാല പൂര്‍വ ശുചീകരണം താളം തെറ്റിയത്. പണം നല്‍കാത്ത വിവരം മറച്ചുവെയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജനകീയ ശുചീകരണവുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
സംസ്ഥാനത്ത് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 19,384 വാര്‍ഡുകളുണ്ട്. ഇതില്‍ 9,000 വാര്‍ഡുകള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ശുചീകരണത്തിന് പണം നല്‍കിയിട്ടുള്ളൂ. മഴക്കാലത്തിന് മുമ്പ് പണം നല്കിയിരുന്നെങ്കില്, സംസ്ഥാനത്ത് ഇത്രയധികം പകര്‍ച്ചവ്യാധി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യില്ലായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തിക പ്രതിസന്ധിയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മുന്‍ വര്‍ഷത്തെ കണക്ക് നല്‍കാതെ വാര്‍ഡുതല സമിതികളും
കൊച്ചി: വാര്‍ഡുതല ശുചീകരണത്തിനായി ഓരോ വര്‍ഷവും നല്കുന്ന കോടിക്കണക്കിന് രൂപ ചെലവഴിച്ചതിന്റെ കൃത്യമായ കണക്ക് പകുതിയോളം തദ്ദേശസ്ഥാപനങ്ങളും നല്‍കിയിട്ടില്ല. വാര്ഡുശുചീകരണത്തിന് നല്കുന്ന പണം ചെലവഴിക്കലില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കൃത്യമായ കണക്ക് നല്കിയ വാര്‍ഡുകള്‍ക്ക് മാത്രമേ പണം നല്‍കൂ എന്ന നിലപാടിലാണ് അധികതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: