തിരുവനന്തപുരം: ഉദയകുമാറിനെ ഫോര്‍ട്ട് സ്റ്റേഷനില്‍ ഉരുട്ടിക്കൊന്ന കേസിലെ പ്രധാന സാക്ഷി സുരേഷ് കൂറുമാറി. പ്രതി സ്ഥാനത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ തനിക്കറിയില്ലെന്ന് സുരേഷ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്കി. എന്നാല്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ തന്നെയാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് കേസില്‍ മാപ്പുസാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി മൊഴി നല്കി.
പ്രധാന സാക്ഷി സുരേഷ് ഇത് രണ്ടാം തവണയാണ് കൂറുമാറുന്നത്. സംഭവ ദിവസം ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത ആളാണ് സുരേഷ്. കേസിലെ ദൃക്സാക്ഷിയും ഇയാളാണ്. അതിനാലാണ് സുരേഷിനെ സിബിഐ ഒന്നാം സാക്ഷിയാക്കിയത്. എന്നാല്‍ സിബിഐ പ്രതിചേര്‍ത്ത ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉേദ്യാഗസ്ഥരെ ആരെയും തനിക്കറിയില്ലെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ സുരേഷ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണത്തിന് മുന്‍പും സുരേഷ് കൂറുമാറിയത് വിവാദമായിരുന്നു.
എന്നാല്‍ അഞ്ചാം സാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി വിചാരണ വേളയില്‍ ഉേദ്യാഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി നല്കി. ഉദയകുമാര്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് തങ്കമണിയുടെ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥര്‍ കസ്റ്റഡി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് തങ്കമണി നേരത്തേ മൊഴി നല്‍കിയിരുന്നു. കേസില്‍ തങ്കമണിയുടെ വിസ്താരം പൂര്‍ത്തിയായി. 2005 സെപ്റ്റംബര്‍ 27 നായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉദയകുമാര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: