തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പനി രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ നൂറുക്കണക്കിന് ആളുകള്‍ ചികിത്സയ്ക്കും മരുന്നിനുമായി എത്തിയിരുന്നു.
പനി ബാധിച്ച് അവശനിലയില്‍ എത്തുന്നവരില്‍ പകുതിപ്പേര്‍ക്കും കിടത്തി ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം ആവശ്യത്തിനുള്ള മരുന്നുകളും ഇഞ്ചക്ഷനുകളും നല്കാന് കഴിയുന്നില്ല. ഡോക്ടര്‍മാര്‍ മരുന്നിന്റെ ചീട്ടുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറിലേക്ക് എഴുതി കൊടുത്തു വിടുകയാണ്.
ഡെങ്കിപ്പനി ഭീതി നിലനില്‍ക്കുന്നതിനാല്‍ രക്ത പരിശോധനകള്‍ നടക്കുന്നുമുണ്ട്. 24 കിടക്കകളാണ് ഇവിടെ ആകെയുള്ളത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ കൂടുതല്‍ പേരും മഴയായതിനാല്‍ തണുപ്പ് സഹിച്ച് വരാന്തയിലാണ് കിടക്കുന്നത്. ബാക്കിയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് തുടര്‍ചികിത്സയ്ക്കായി പറഞ്ഞയയ്ക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ മുഴുവന്‍ സമയവും പനിക്കാരുടെ തിരക്കാണ്.
നിലവില്‍ 14 ഡോക്ടര്‍മാര്‍, 12 നഴ്സുമാര്‍, മൂന്ന് ലാബ് ടെക്നീഷ്യന്മാര്, എക്സ് റേ, ഇസിജി എന്നിവയ്ക്കായി ഒരാളുമാണുള്ളത്. രണ്ട് ഡോക്ടര്‍മാര്‍ പനിബാധിച്ച് അവധിയിലാണ്. 8ന് തുടങ്ങുന്ന ഒപി ഒന്നിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: