യാഗം, യോഗം, ധ്യാനം മുതലായ ആത്മീയ കര്‍മ്മങ്ങളില്‍ ഭാഗഭാക്കാകാന്‍ താല്പര്യമില്ലാതെ സുദുരാചാരന്മാരായവര്ക്ക് ശ്രീകൃഷ്ണ ഭക്തി യോഗം എന്ന ഈ രാജമാര്‍ഗ്ഗം മുന്നേറാന്‍ വേണ്ടിവരാം. എല്ലാവര്ക്കും സ്വാഗതം എന്ന് ഭഗവാന് പറയുന്നു.
ഒരു വ്യവസ്ഥമാത്രം-അനന്യഭാക്
വേറെ ഒരു ആഗ്രഹവും ഇല്ലാതെ, വേറെ ഒരു അനുഷ്ഠാനക്രമത്തിലേക്കും പാളിപ്പോകാതെ വേറെ ഒരു ദേവനെയും ആശ്രയിക്കാതെ, നിരന്തരം ഭഗവന്നാമ കഥാശ്രവണം, കീര്‍ത്തനം ചെയ്യണം. അങ്ങനെ ഭക്തിമാര്‍ഗത്തിലൂടെ പുരോഗമിക്കുമ്പോള്‍ ഭൗതികപ്രകൃതിയുടെ ശക്തമായ ആക്രമണത്തില്‍നിന്ന് യാദൃച്ഛികമായി അടിമപ്പെട്ടേക്കാം. ഏതെങ്കിലും ദുഷ്കര്‍മങ്ങള്‍ ചെയ്തുപോയേക്കാം, ഒരു തവണ മാത്രം, വീണ്ടും തുടരുകയില്ല. അതിനാല്‍ ഒരു വീഴ്ച കൊണ്ടുമാത്രം ഭഗവദ് ഭക്തനെ നിന്ദിക്കേണ്ടതില്ല എന്ന് പറയുന്നു.
”സാധുരേവ സ മന്തസ്യം”
‘സാധു’ എന്ന വാക്ക് സജ്ജനം എന്ന അര്‍ത്ഥത്തില്‍ സാഹിത്യ കൃതികളിലും മറ്റും പ്രയോഗിക്കാറുണ്ട്. നല്ല ചെയ്യുന്നവന് എന്നേ അവിടെ അര്‍ത്ഥമുള്ളൂ. പക്ഷേ, ഗീതയിലും ഭാഗവതത്തിലും ശ്രീകൃഷ്ണ ഭക്തന് എന്നര്‍ത്ഥമാണ് സ്വീകരിക്കേണ്ടത് എന്ന് ഭക്ത്യാചാര്യന്മാര് പറയുന്നു. ശ്രീകൃഷ്ണ ഭക്തനായിത്തന്നെ ആ ഭക്തനെ ബഹുമാനിക്കണം- മന്തവ്യഃ – ബഹുമന്തവ്യഃ എന്ന് ശ്രീരാമാനുജാചാര്യര്‍ വ്യക്തമാക്കുന്നു.എന്താണ് കാരണം?
”സഃ സമ്യഗ് വ്യവസിതഃ” ആ ഭക്തന് ഒരു തവണ കാലിടറി, എന്നല്ലാതെ വീണുപോയില്ല; ഭൗതികതയിലേക്ക് പോയില്ല. ഉത്കൃഷ്ടമായ തീരുമാനം എടുത്ത് പ്രവര്‍ത്തിച്ചുവരികയാണ്.
എന്താണ് ആ ഉത്കൃഷ്ട തീരുമാനം?
എല്ലാവിധ പാപകര്‍മ്മങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചനം നേടി പരിശുദ്ധനാവാന്‍ ഭഗവന്നാമ സങ്കീര്‍ത്തനം പോലെ പരിപാവനമായ കര്‍മ്മം വേറെ ഇല്ല. ശ്രീകൃഷ്ണ നാമജപത്തില്‍ എല്ലാ പ്രായച്ഛിത്ത കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്നു.
”ന വാസുദേവഭക്താനാം
അശുഭം വിദ്യതേ ക്വചില്‍”
(വാസുദേവന്റെ ഭക്തന്മാര്ക്ക് ഒരുതരത്തിലുള്ള പാപവും ബാക്കിയുണ്ടാവില്ല) (മഹാഭാരതം) ”ഹരിര്ഹരതി പാപാനി
ദുഷ്ടചിത്തെരപി സ്മൃതം
(നാരദപുരാണം)
(പാപംനിറഞ്ഞ മനസ്സുള്ളവരാണെങ്കിലും ഭഗവാനെ ധ്യാനിച്ചു തുടങ്ങിയാല്‍ ആ പാപമെല്ലാം നശിക്കും) പാപാചാരിയായ മനുഷ്യന് ഏതോ ജന്മത്തില് ചെയ്ത പുണ്യത്തിന്റെ ഫലമായി ഭഗവാന്റെയും ഭക്തിയുടെയും പ്രഭാവം മനസ്സിലാക്കി ഭഗവന്നാമ സങ്കീര്‍ത്തനം തുടങ്ങിയ ഭക്തിസാധനകള്‍ അനുഷ്ഠിച്ച് ഭഗവാനെ സന്തോഷിപ്പിച്ച്, മായാപ്രപഞ്ചത്തില്‍ നിന്നു മുക്തി നേടി എന്ന ഭഗവാന് തന്റെ ധാമത്തിലെത്തിക്കും എന്ന് ഉറച്ച തീരുമാനമെടുക്കുന്നു. ഭഗവന്നാമവും ലീലകളും കേള്‍ക്കാനും കീര്‍ത്തിക്കാനും തുടങ്ങുന്നു. പൂര്‍വ്വാധികം ഭക്തിയോടെ ശ്രദ്ധയോടെ മുന്നേറുന്നു. അതുമൂലം സര്‍വപാപങ്ങളും നശിക്കുന്നു.
തെറ്റായി വ്യാഖ്യാനിക്കരുത്
ഭഗവത് സേവനത്തില്‍ എപ്പോഴും നിരതനായ ഒരാള്‍ക്ക് എന്തു ഹീനകൃത്യവും ചെയ്യാമെന്ന് തെറ്റിദ്ധരിക്കരുത്. ഭൗതിക ബന്ധങ്ങളുടെ അതിശക്തമായ സമ്മര്‍ദ്ദത്താല്‍, യാദൃച്ഛികമായി സംഭവിച്ചേക്കാവുന്ന ദുരാചാരങ്ങളുടെ പാപഫലം ഭഗവാന്നാമസങ്കീര്ത്തനം നശിപ്പിക്കും എന്നു മാത്രമേ അര്ത്ഥമാക്കാന് പാടുള്ളൂ. ഭക്തിയോഗം തീവ്രതയോടെ അനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍ അങ്ങനെ സംഭവിക്കുകയും ഇല്ല. ഭഗവദ്ഗീത ഒമ്പതാം അധ്യായത്തിലെ ”അപിചേല് സുദുരാചാരഃ” എന്ന വാക്യത്തെ മുന്‍നിര്‍ത്തി, ആരും ഹീന കൃത്യങ്ങള്‍ തുടരുകയോ, എന്നിട്ടും ഭക്തനാണെന്ന് അഭിമാനിക്കുകയോ ചെയ്തുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: