മറ്റൊരുദാഹരണം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഭീഷ്മാചാര്യനായിരുന്ന പി. വി.കെ. നെടുങ്ങാടി ഒരിക്കല്‍ പറയുകയുണ്ടായി. കോഴിക്കോട്ടെ തിരുവളയനാടുകാവില്‍ നിന്ന് തളി ക്ഷേത്രത്തിലേക്ക് വര്‍ഷംതോറും പരമ്പരാഗതമായി എഴുന്നള്ളിച്ചുകൊണ്ടുവന്നിരുന്ന ദേവിയുടെ വാള് ഇനിമേല്‍ അങ്ങനെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നു 1934 ല്‍ ഇടയ്ക്കുള്ള പള്ളിക്കുള്ളില്‍നിന്ന് ചില മുസ്ലിംങള്‍ ഭീഷണിപ്പെടുത്തി.
നൂറ്റാണ്ടുകളായി യാതൊരു സമാധാനഭഞ്ജനവുമില്ലാത്ത തികഞ്ഞ സൗഹാര്‍ദ്ദത്തോടും മാതൃകാപരമായ സഹകരണത്തോടുംകൂടി നടന്നുപോന്ന ഒരു കീഴ്വഴക്കം കാറ്റില്‍ പറത്തുന്നവരെ വിലക്കുന്നതിനു പകരം കീഴ്വഴക്കം തന്നെ വേണ്ടെന്നു വയ്ക്കുകയാണ് സാമൂതിരിപക്ഷം ചെയ്തത്! ‘വെട്ടിയും കീഴടക്കിയും വാഴുക’ എന്ന അരുളപ്പാടോടുകൂടി കിട്ടിയ വാള് കയ്യേന്തിയ വര്‍ഗ്ഗം തികച്ചും ദുര്‍ബ്ബലമായപ്പോള്‍ വാള് തന്നെ പുറത്തെടുക്കേണ്ട എന്നു കല്പ്പിച്ചു. അങ്ങനെ സമാധാനം വിലയ്ക്കുമേടിച്ചു. എന്നാല്‍ അതിനു കൊടുത്ത വില? പൗരുഷവും അതില്‍നിന്നുറന്നെഴുന്ന സര്‍വതും.എങ്ങനെയാണീ ക്ലീബ വേദാന്തം, യുക്തി കണ്ടെത്തുന്നതെന്നു നോക്കുക. വേണ്ടാത്തനത്തിനുപോയി വാലു നഷ്ടപ്പെട്ടപ്പോള്‍ വാലില്ലാത്തതാണ് എല്ലാംകൊണ്ടും ഗുണകരം എന്നുവാദിച്ച കുറുക്കന്റെ യുക്തിപോലെയാണത്.
പ്രതികരിക്കുന്നതിനുപകരം നിമിഷങ്ങള്‍ക്കകം പ്രതിബദ്ധനാവുക എന്നതാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭാകാലത്തെ ഗുരുവായൂര്‍ സത്യഗ്രഹം ഓര്‍മവരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് പടിഞ്ഞാറു മണത്തലയിലെ ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ പൊതുനിരത്തില്‍ക്കൂടി വഴിപാട് കൊട്ടിക്കൊണ്ടുപോകാന്‍ ഏതാനും ഭക്തന്മാര് തീരുമാനിച്ചു-മാര്‍ഗതടസ്സമുണ്ടായി-വര്‍ഗീയ ലഹളയുണ്ടാകുമോ എന്നു ഭയാശങ്കകളുണ്ടായി. അതിന് അന്നത്തെ അതിബുദ്ധിശാലിയായ ഹൈന്ദവ മന്ത്രി മുമ്പില്‍വച്ച നിര്‍ദ്ദേശം നീതിശൂന്യവും പൗരുഷഹീനവുമായ മികച്ച ബുദ്ധികൗശലമായിരുന്നു. പൊതുനിരത്തില്‍ക്കൂടി ആര്‍ക്കും സ്വച്ഛന്ദം സഞ്ചരിക്കാനുള്ള ചുമതല മറന്നുകൊണ്ട് അദ്ദേഹം സൂത്രം പറഞ്ഞു: നിങ്ങള്‍ രണ്ടു സെറ്റ് കൊട്ടുകാരെ ഏര്‍പ്പെടുത്തുക. ഒന്ന് ഏറ്റവും മുന്‍പിലും മറ്റൊന്ന് ഏറ്റപും പിന്പിലും നില്ക്കട്ടെ. തടസ്സപ്പെടുത്തുന്നവരുടെ സങ്കേതമെത്തുമ്പോള്‍ മുന്‍പിലത്തെ കൊട്ടുകാര് കൊട്ട് നിര്‍ത്തട്ടെ. കൊട്ടു നിര്‍ത്തിയെന്നുമായി നിര്‍ത്തിയില്ലെന്നുമായി. സമാധാനമുണ്ടാക്കാം! ഒന്നാംതരം വക്കീലിനു ചേര്‍ന്ന വാദഗതി! എന്നാല്‍ മൗലികപ്രശ്നത്തിന് അത് പരിഹാരമാകുമോ?
സഹിഷ്ണുതയുടെ മണ്ണില്‍ അസഹിഷ്ണുത വളംവലിച്ചും വളരുമെന്നതായിരിക്കില്ലെ അതിന്റെ ഫലം!പക്ഷെ ദുര്‍ബ്ബലമനസ്സ് ശാശ്വതപരിഹാരത്തിന്റെ പിന്നില്‍ അപകടങ്ങള്‍ കൂസാതെ നീങ്ങുന്നത് അസ്വാഭാവികമാണ്. അതു തല്ക്കാലത്തെ എളുപ്പമാര്‍ഗ്ഗമേ സ്വീകരിക്കൂ. അതിനു വേണ്ടതും വേണ്ടാത്തതുമൊക്കെ വിലകൊടുക്കാനും ഒരുങ്ങും. എന്നാല്‍ ഗുരുവായൂരിലെ ഹിന്ദുഭക്തന്മാര്‍ ദുര്‍ബലചിത്തരായിരുന്നില്ല- അവര്‍ ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടുംകൂടി, ആരോടും വിരോധമില്ലാതെ സംഘടിച്ചുകഴിഞ്ഞിരുന്നു. അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സമാധാനത്തിനു യാതൊരു പോറലുമേല്‍ക്കാതെ സൗഹൃദത്തോടുകൂടി തന്നെ വഴിപാട് കൊട്ടുംപാട്ടുമായി ജനസഹസ്രങ്ങള്‍ വിശ്വനാഥന്റെ തിരുനടയ്ക്കല്‍ എത്തിക്കുകയും ചെയ്തു. ”ഹൃദയദൗര്‍ബ്ബല്യം തൃക്ത്വോത്തിഷ്ഠ” എന്നുപദേശിച്ച ഗുരുവായൂരപ്പനായ പാര്‍ത്ഥസാരഥി തന്റെ സന്താനങ്ങളുടെ പെരുമാറ്റത്തില്‍ ആനന്ദിച്ചിട്ടുണ്ടാകണം.വിവേകാനന്ദപ്പാറയിലെ സ്മാരകത്തിനു പിന്നില്‍ ആഞ്ഞടിച്ച ചില തിരമാലകളുടെ ആരവങ്ങള്‍ പ്രത്യാരവം ചെയ്യുന്നത് രസകരമായിരിക്കും.
ഈ സമയം അകന്നുമാറി സംഭവങ്ങളുടെ നീര്ച്ചാല് നോക്കി നില്ക്കുന്ന ഒരു മനഃശാസ്ത്ര വിദഗ്ദ്ധന് ഒരുപക്ഷേ പുഞ്ചിരിതൂകുന്നുണ്ടാകും. ആദ്യം പാറയില്‍ കുരിശുകണ്ടപ്പോള്‍ കന്യാകുമാരി ജില്ലയിലെ ദേവസ്വം ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത്, ”നമുക്കവിടെ അപ്രോച്ചില്ല… എന്തുചെയ്യാം… എങ്ങനെ മാറ്റും… ഓ സാരമില്ല- ക്ഷേത്രത്തിന്റെ പ്രാധാന്യം അതുകൊണ്ടൊന്നും കുറയില്ല” എന്നാണ്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് കോഴിക്കോട്ടുനിന്നുപോയ ചില ആണ്‍കുട്ടികള്‍ കുരിശുമാറ്റി. പാറപ്പുറത്ത് വിവേകാന്ദന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ഫലകം സ്ഥാപിച്ചു. 1963 മെയ് മാസത്തില്‍ അത് പള്ളി മേധാവികള്‍ തല്ലിപ്പൊളിച്ചു. സര്‍വത്ര പ്രതിഷേധമുയര്‍ന്നു. അതിന്നിടയില്‍ കേരളത്തില്‍ അത്യുന്നതനായ ഒരു ഹിന്ദുനേതാവ് സ്വകാര്യമായി അഭിപ്രായപ്പെട്ടു. ‘ഞാനും പള്ളിക്കാരും തമ്മില്‍ ഇപ്പോള്‍ ലോഹ്യത്തിലാണ്, അതുകൊണ്ട് എനിക്ക് പ്രതികരിക്കാന്‍ വയ്യാ… പിന്നേയ്, അവിടെ വിവേകാനന്ദന്റെ പ്രതിമ വച്ചു എന്നുവച്ച് അദ്ദേഹം ഉടലോടെ ഇറങ്ങിവരാന്‍ പോകുന്നുണ്ടോ…’
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: