”തദ്വിഹീനം ജാരാണാമിവ”
വ്രജഗോപികമാരുടെ പ്രേമം ഭഗവത് മാഹാത്മ്യജ്ഞാനം ഉള്‍ക്കൊണ്ടുള്ളതാണ്. അങ്ങിനെയല്ലാതെ വന്നാല്‍ ജാരന്മാരുടെ സംസര്ഗംപോലെതന്നെയാവും.
ജാരന്മാരുമായുള്ള ബന്ധം ഇരുവര്‍ക്കും എല്ലാത്തരത്തിലുമുള്ള തളര്‍ച്ചയാണുണ്ടാക്കുക. ആരോഗ്യനഷ്ടം, അഭിമാനനഷ്ടം, ധനനഷ്ടം, ജന്മാന്തരപുണ്യ നഷ്ടം, ഇഹജന്മത്തിലെ വിജ്ഞാനനഷ്ടം ഇങ്ങിനെ ബഹുവിധം അപജയങ്ങളുണ്ടാക്കും.
”മാംസനിബദ്ധമല്ല രാഗം” എന്ന് മഹാകവി കുമാരനാശാന് പാടിയപോലെ കാമവികാരബദ്ധമല്ല യഥാര്‍ഥ പ്രേമം. ഈ പ്രേമം വ്യക്തികളെ പരമാത്മാവിലേക്ക് ഉയര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ ശാന്തിയും സമാധാനവും ഊര്‍ജസ്വലതയുമാണ് ഇതിന്റെ അനുഭവം.
ജീവാത്മാവും പരമാത്മാവും പരസ്പരം ലയിച്ചുചേര്‍ന്ന് ഒന്നായി മാറുന്നതാണ് പരിശുദ്ധ പ്രേമം. ഇവിടെ അഹങ്കാരമാണ് ലയിച്ചില്ലാതെയാകുന്നത്. അത് മഹത് തത്വത്തിലേക്കുള്ള തിരിച്ചുകയറ്റമാണ്.
അല്ലെങ്കില്‍തന്നെ ശൈശവം വിട്ട് ബാല്യത്തിലേക്കു കടന്നുചെന്ന ഒരു നവനീതചോരനോട് ആര്‍ക്കാണ് കാമവികാരം വളര്‍ന്നുവരിക.
ഇനി ഈ ഗോപികമാരുടെ പ്രേമകഥ പറഞ്ഞുകൊടുക്കുന്ന വ്യക്തിയാരാണ്. സംസാരികളായവരോടെല്ലാം കാരുണ്യമൊഴുക്കി നല്കുന്ന ശ്രീ ശുകമഹര്‍ഷി ലിംഗവ്യത്യാസം ചിന്തയില്‍ പോലും വരാത്ത ദിഗംബരന്. സര്വശാസ്ത്രവിശാരദന്.
കേള്‍ക്കുന്ന വ്യക്തിയോ? മരണം കാത്തുകഴിയുന്ന പരീക്ഷിത് മഹാരാജാവും. മരണം കാത്തുകിടക്കുമ്പോള്‍ കാമവികാരത്തിനെന്തു പ്രാധാന്യം?
ആരെക്കുറിച്ചാണു പറയുന്നത്. ഒരുവന് പര്‍വതത്തെ ഇടങ്കയ്യുകൊണ്ട് ഉയര്‍ത്തി ഏഴുനാള്‍ തുടരെ എല്ലാവര്ക്കും സഹായിയായി നിന്ന യോഗേശ്വരകൃഷ്ണനെക്കുറിച്ച്. അതിനാല്‍ തന്നെ പരിശുദ്ധ പ്രേമമാണ് വിഷയമെന്ന് വ്യക്തം.
ഗോപികമാര്‍ക്കെല്ലാം അത് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ പ്രേമാനന്ദത്തില്‍ ആറാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: