ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍നിന്നും പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഓഫീസിലെത്തിയാണ് നാല് സെറ്റ് പത്രിക നല്‍കിയത്. ആദ്യ സെറ്റ് പത്രികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മീരാകുമാറിനെ നിര്‍ദ്ദേശിച്ചു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ്, എന്‍സിപി നേതാവ് ശരത് പവാര്‍, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡറിക് ഒബ്രിയാന്, മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, വി.നാരായണ സ്വാമി, സിദ്ധരാമയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവര്‍ പങ്കെടുത്തില്ല. 17 പ്രതിപക്ഷ പാര്‍ട്ടികളില്‍ നാലെണ്ണത്തിന് ഒറ്റവോട്ടുപോലും ഇല്ലാത്തവരാണ്. മറ്റ് അഞ്ച് പാര്‍ട്ടികള്‍ക്കാകെ 10ല്‍ താഴെ എംഎല്‍എമാര്‍ മാത്രവും. കൂടുതല്‍ വോട്ടുകളുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് വലിയ പരാജയമായി.
തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണെന്ന് സോണിയ പറഞ്ഞു. സോണിയയുടെ പരാമര്‍ശം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തള്ളി. തെരഞ്ഞെടുപ്പില്‍ പ്രത്യയശാസ്ത്രം വിഷയമല്ല. ഭരണഘടനാ പദവിയായ രാഷ്ട്രപതിയെ സംബന്ധിച്ചുള്ള മത്സരമാണിത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് രാഷ്ട്രീയത്തിനതീതമായി പിന്തുണയുണ്ടെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി. ജനങ്ങളെ വിഭജിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ആശയമാണ് മീരാകുമാര്‍ പ്രതിനിധീകരിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മഹാത്മാ ഗാന്ധി നടത്തിയ പോരാട്ടത്തിന് സമമാണ് തങ്ങളുടെ മത്സരമെന്ന് മീരാകുമാര്‍ അവകാശപ്പെട്ടു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തി. ബിജെപി,പിഡിപി എംഎല്‍എമാരെ കണ്ട കോവിന്ദ് മുഖ്യമന്ത്രി മെഹബൂബയുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: