പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമായിരിക്കുമെന്ന് വിധിയെഴുതിയവര്‍ ഇപ്പോള്‍ നിരാശ മറച്ചുപിടിക്കാന്‍ കുപ്രചാരണം നടത്തുകയാണ്. മോദിയുടെ യുഎസ് സന്ദര്‍ശനം പല നിലയ്ക്കും പ്രതീക്ഷിച്ചതിനെക്കാള്‍ വിജയമായിരുന്നു. പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന ഭീകരവാദം, മ്യാന്മര് ഒഴികെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ ഇന്ത്യന്‍ നിലപാടുകള്‍ അംഗീകരിക്കുമെന്ന വ്യക്തമായ സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വിഷയങ്ങളെ വൈകാരികമായി സമീപിക്കുകയും അഭിപ്രായങ്ങള്‍ തുറന്നടിക്കുകയും ചെയ്യുന്നയാളാണ് ട്രംപ് എന്നത് കണക്കിലെടുക്കുമ്പോള്‍ ശാന്തവും ഫലപ്രദവുമായി ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദിയും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മാധ്യമവിശാരദന്മാരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടി മോദി പ്രധാനമന്ത്രിയായത്. വന്‍ പരാജയം പ്രവചിച്ച മാധ്യമങ്ങളുടെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ചാണ് ട്രംപ് അധികാരത്തിലെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഒരുപോലെ ലഭിക്കുന്ന പ്രസിദ്ധിയും ശക്തമായ ദേശീയ വീക്ഷണവും ഇരുനേതാക്കളെയും വ്യക്തിപരമായി കൂടുതല്‍ അടുപ്പിക്കുന്ന ഘടകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ യാഥാര്‍ത്ഥ്യം എന്തുതന്നെയായിരുന്നാലും, സന്ദര്‍ശനത്തിലുടനീളം മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന സമീപനമാണ് ട്രംപ് പുലര്‍ത്തിയത്. തങ്ങള്‍ രണ്ടുപേരും സമൂഹമാധ്യമങ്ങളിലെ ലോകനേതാക്കളാണെന്ന ട്രംപിന്റെ അഭിപ്രായ പ്രകടനം ഇതിന് തെളിവാണ്.
മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നതിന് മുന്‍പുതന്നെ, കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സെയ്ദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയെ ശരിവയ്ക്കുന്നതായിരുന്നു ഈ നടപടി. മറ്റ് രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്ന് മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന നല്കുന്ന മുന്നറിയിപ്പ് ശരിയായ ദിശയിലുള്ളതാണ്. ‘പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം’ എന്ന് പ്രസ്താവനയില്‍ എടുത്തുപറയുന്നു. പാക്ക് പിന്തുണയുള്ള ഭീകരവാദത്തിനെതിരെ രാജ്യാന്തരതലത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ ശരിവയ്ക്കുന്നതാണിതെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്.
ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന കോണ്‍ഗ്രസിന്റെ പ്രതികരണം പരിഹാസ്യമാവുന്നത്. ഇസ്ലാമിക ഭീകരതയ്ക്കെതിരെയാണ് സംയുക്ത പ്രസ്താവനയെന്നും, പാക്ക് ഭീകരതയെക്കുറിച്ച് അതില്‍ ഒന്നും പറയുന്നില്ലെന്നുമുള്ള കോണ്‍ഗ്രസ് വക്താവിന്റെ ‘കണ്ടെത്തല്‍’ സന്ദര്‍ശനം വിജയമായതിന്റെ നിരാശയില്‍നിന്ന് ഉടലെടുത്തതാണ്. പാക്കിസ്ഥാന് ഭീകരര്‍ ഇസ്ലാമിക ഭീകരരല്ലെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് സംയുക്ത പ്രസ്താവന വ്യക്തമായി പറയുന്നതിനു നേരെ കോണ്‍ഗ്രസ് ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. ഭീകരവാദത്തെ പൊതുവായി അപലപിക്കുകയും, അതിനെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്യുമ്പോഴും പാക്കിസ്ഥാന്റെ കാര്യത്തില്‍ പലപ്പോഴും ഇരട്ടത്താപ്പ് നയമാണ് അമേരിക്ക സ്വീകരിക്കാറ്. ഇതില്‍നിന്നുള്ള വ്യതിയാനമായി വേണം ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തെ കാണാന്‍. ഇസ്ലാമിക ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിന് തങ്ങള്‍ അധികാരത്തിലുള്ളപ്പോഴൊന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
അമേരിക്കയും ഇന്ത്യയും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ധാരണയ്ക്കെതിരെ ചൈന അമര്‍ഷം പ്രകടിപ്പിച്ചതില്‍നിന്നുതന്നെ മോദിയുടെ സന്ദര്‍ശനം വിജയകരമാണെന്ന് തെളിയുന്നു. ഇന്ത്യയ്ക്ക് ആളില്ലാ യുദ്ധവിമാനങ്ങള്‍ നല്കാന് യുഎസ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത് ചൈനയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൈനയ്ക്കെതിരെ തീതുപ്പിയ ട്രംപ് അധികാരമേറ്റശേഷം ആ രാജ്യത്തോടുള്ള നിലപാട് മയപ്പെടുത്തിയത് ഇന്ത്യയെ തെല്ല് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ആളില്ലാ യുദ്ധവിമാനങ്ങള്‍ നല്കാന് സന്നദ്ധത പ്രകടിപ്പിച്ചതോടെ ചൈന തങ്ങളുടെ ശത്രുരാജ്യം തന്നെയാണെന്ന് ട്രംപ് ഭരണകൂടം പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആളില്ലാ വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികസേനയുടെ നിരീക്ഷണശേഷി ഇന്ത്യക്ക് വിപുലമാക്കാനാകും. ഇതുവഴി ചൈനീസ് മുങ്ങിക്കപ്പലുകളുടെ നീക്കങ്ങളെ അടുത്തറിയാം. മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാത്ത ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള അമേരിക്കയുടെ സന്നദ്ധത പ്രത്യേകം പരിഗണിക്കണം. വെറുതെയല്ല അമേരിക്കയുമായുള്ള ‘അതിരുവിട്ട ബന്ധം’ ഇന്ത്യയ്ക്ക് ദുരന്തമാകുമെന്ന് ചൈന അമര്ഷംകൊണ്ടത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: