പിണറായി വിജയന് മുഖ്യമന്ത്രി പദം ഏറ്റെടുത്തത് വാഗ്ദാനപ്പെരുമഴയിലാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന കേരള പദവി യാഥാര്‍ത്ഥ്യമാക്കുമെന്ന് കുറെപ്പേരെങ്കിലും പ്രതീക്ഷിച്ചു.
സംഭവിക്കുന്നതെന്ത്? എന്താണ് തൊഴിലും സമ്പത്തും സൃഷ്ടിക്കുന്ന നയങ്ങള്‍, വ്യവസായ വികസനത്തിന് ഭൂവിനിയോഗം, ശുചിത്വം, മാലിന്യ സംസ്കരണം ഇങ്ങനെ വന്‍ പദ്ധതികള്‍ പ്രതീക്ഷിച്ച കേരള ജനത മാലിന്യ സംസ്കരണമില്ലാതെ, പനിയായ പനികള്ക്കൊക്കെ അടിപ്പെട്ടുവരികയാണ്. എന്തിനധികം പറയുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്ഥാനമായ ക്ലിഫ്ഹൗസിന് പുറകില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം കേരളജനത ദൃശ്യമാധ്യമങ്ങളില്‍ കണ്ടതല്ലെ?
കേരളം കര്‍ഷക ആത്മഹത്യകള്‍ക്ക് പണ്ടേ കുപ്രസിദ്ധമാണ്. അത് കൃഷിനാശംകൊണ്ടും കൃഷി ചെയ്യാന്‍ വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധ്യമാകാതെയും മറ്റുമാണ്. കൃഷിയ്ക്ക് ബാങ്കില്‍ നിന്നല്ലാതെ ബ്ലേഡ് കമ്പനികളില്‍നിന്ന് കടമെടുത്ത് ഭീഷണിയില്‍ ഭയന്നുള്ള ആത്മഹത്യകള്‍. മകളുടെ കല്യാണത്തിനും വീട് പണിയാന്‍ തുടങ്ങിയവയ്ക്കും കടക്കെണിയിലാകുന്നു.
ഇതിനെല്ലാം പുറമെ കേരള കര്‍ഷകര്‍ വിവിധതരം വിത്തുകള്‍ പാകി വിജയിക്കാതിരിക്കുക, സര്‍ക്കാരിന്റെ നയപരമായ പാളിച്ചകള്‍, വിളനാശം, കാലാവസ്ഥാ വ്യതിയാനം എല്ലാം കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രേരകമാകുന്നു. കേരളത്തിന്റെ ശാപമായ മദ്യപാനവും വാതുവയ്പും സ്ത്രീധന പ്രശ്നങ്ങളും വിളയ്ക്ക് എടുത്ത കടങ്ങളും എല്ലാം കര്‍ഷക വൃത്തിയിലെ അനിവാര്യ ഘടകമാണ്.
നാഷണല്‍ കമ്മീഷന് ഫോര്‍ ഫാര്‍മേഴ്സ് (എന്‍സിഎഫ്) ഒന്നും ഫലപ്രദമല്ല. കൗണ്‍സലിങ്ങും മറ്റും പുസ്തകത്താളുകളില്‍ ഒതുങ്ങുന്നു. സര്‍ക്കാരാകട്ടെ ചെറിയ കൃഷിക്കാര്‍ എടുക്കുന്ന കടംപോലും എഴുതിത്തള്ളാന്‍ തയ്യാറല്ല. ബ്ലേഡ് കമ്പനിക്കാരാകട്ടെ അമിതപലിശ ഈടാക്കുന്നു. തടയാന്‍ നടപടികളില്ല. മറ്റൊരു വസ്തുത ജലലഭ്യത ഉറപ്പാക്കുന്നില്ല എന്നതാണ്. മഴവെള്ള സംഭരണം എന്നത് പുസ്തകത്തില്‍ ഒതുങ്ങുന്ന വാക്ക് മാത്രമാണ്. കൃഷി രീതികള്‍ മാറി, നെല്ലിന് പുറമെ കുരുമുളക്, റബ്ബര്‍ മുതലായവ കൃഷി ചെയ്ത്, മതിയായ വില ലഭിക്കാത്ത നിരാശയിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.
പക്ഷെ ഇതാദ്യമായി കരം വാങ്ങാത്തതിനാലും പോക്കുവരവ് ചെയ്യാത്തതിനും കൂടി കര്‍ഷകര്‍ തൂക്കുകയറില്‍ അഭയം പ്രാപിക്കുന്നു. ചെമ്പനോട, കാവില്‍ പുരയിടത്തില്‍ ജോയ് എന്ന കര്‍ഷകനാണ് തന്നെ കരം അടയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന്റെ മുന്പില് തൂങ്ങിമരിച്ചത്. കരം അടയ്ക്കാന്‍ വില്ലേജ് ഓഫീസില്‍ കഴിഞ്ഞ 18 മാസംകയറിയിറങ്ങിയിട്ടും കരം സ്വീകരിക്കാന്‍ വില്ലേജ് ജീവനക്കാര്‍ തയ്യാറായില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് മടക്കി അയച്ചു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ബുധനാഴ്ച ജോയ് ആത്മഹത്യ ചെയ്തത്. അന്നും അയാള്‍ കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിരുന്നു. കരം അടയ്ക്കാത്തതിന്റെ കാരണമായി വില്ലേജ് ഓഫീസര്‍, ജോയിയോട് പറഞ്ഞത് അയാളുടെ സ്ഥലം തര്‍ക്കഭൂമിയാണ് എന്നായിരുന്നു.
കേരളം ഇന്ത്യയില്‍ തന്നെ ആത്മഹത്യാ നിരക്കില്‍ മുന്‍നിരയിലാണ്. പക്ഷെ ഇതുവരെയുള്ള കര്‍ഷക ആത്മഹത്യകള്‍ വിളനാശവും കടക്കെണിയും മൂലമായിരുന്നെങ്കില്‍ കരം അടയ്ക്കാന്‍ അനവദിക്കാത്തതിനെത്തുടര്ന്ന് ഒരു കര്ഷകന് ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമാണ്. പക്ഷെ പിണറായി സര്‍ക്കാരിന് അതുകൊണ്ട് ലേശംപോലും ചാഞ്ചല്യം ഉണ്ടായില്ല എന്നതാണ് അദ്ഭുതം.
റവന്യൂ വകുപ്പിലാണ് കേരളത്തില്‍ ഏറ്റവും അഴിമതി നടക്കുന്നത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. വില്ലേജ് ജീവനക്കാരുടെ കൈക്കൂലിയും അഴിമതികളും കുപ്രസിദ്ധമാണെങ്കിലും ഇതു തടയാനോ, ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവര്‍ക്ക് കൗണ്‍സലിങ്ങും മറ്റും നല്കി അവരെ തിരിച്ചെത്തിക്കാനോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറല്ല. ഇതാണ് അഴിമതി വര്‍ധിക്കാനും പ്രതിരോധത്തിലാകുന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും ഇടവരുത്തുന്നത്.
നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പറയുന്നത് 51.9 ശതമാനം കര്‍ഷകര്‍ കടക്കെണിയിലാണ് എന്നാണ്. കര്‍ഷക ആത്മഹത്യകള്‍ മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെങ്കിലും അതെല്ലാം കടക്കെണി മൂലമോ വിളനാശം മൂലമോ ആണ്.
വ്യവസായ രംഗത്തും സേവനമേഖലയിലും ആത്മഹത്യകള്‍ പെരുകുന്നു. ചെറുകിട കര്‍ഷകരുടെ കടം എഴുതി തള്ളാനെങ്കിലും സര്‍ക്കാര്‍ തയ്യാറായാല്‍ കേരളത്തിലെ ലജ്ജാകരമായ ആത്മഹത്യാനിരക്ക് കുറയുമായിരുന്നു. ആത്മഹത്യകളിലെ 1.4% വ്യവസായ-സേവന മേഖലയില്‍ നിന്നാണ്. സര്‍ക്കാരുകള്‍ മാറുമ്പോഴും ജനങ്ങള്‍ തങ്ങളുടെ ജീവിത നിലവാരവും തൊഴില്‍ സാധ്യതയും വര്‍ധിക്കുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കുമെന്നും മലിനീകരണ നിയന്ത്രണം, ആരോഗ്യം മുതലായവ നന്നാക്കും എന്നും ജനം പ്രതികരിച്ചു. ഒരു ഫാക്ടറി പണിതുയര്‍ത്തി അതില്‍ യന്ത്രം സ്ഥാപിക്കാനും നമ്പറിടാനും മറ്റും വില്ലേജ് ഓഫീസ് കയറിയിറങ്ങണം. വൈദ്യുതി കണക്ഷന് ലഭിക്കാനും മറ്റുമുള്ള അനുമതി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ മാറ്റം ആവശ്യമാണെന്നല്ലേ ജോയിയുടെയും, ഇതിന് മുന്‍പുള്ള പലരുടെയും ആത്മഹത്യകള്‍ തെളിയിക്കുന്നത്? ഓരോ ആത്മഹത്യയും സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ്.
കേരളത്തില്‍ വ്യവസായം വരാന്‍ ഭൂമിയില്ല എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ പഴയ കൊച്ചിന് പോര്ട്ട്ട്രസ്റ്റിന്റേതുപോലെയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ വെറുതെ കിടക്കുകയല്ലേ? പരിസ്ഥിതി ദോഷം വരാതെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് ഇവിടെ വരാവുന്നതാണ്. പക്ഷെ ഇതിന്റെ സാധ്യത മനസ്സിലാക്കി അതിലേയ്ക്കുള്ള ശ്രമം നടത്താന്‍ ഉദ്യോഗസ്ഥവൃന്ദത്തിനോ സര്‍ക്കാരിനോ കഴിയുന്നില്ല. അല്ലെങ്കില്‍ ശ്രമിക്കുന്നില്ല എന്നുവേണം കരുതാന്‍.
മുഖ്യമന്ത്രി പിണറായി അധികാരമേറ്റപ്പോള്‍ പറഞ്ഞ ഒരു വാചകം എല്ലാവരുടെയും മനസ്സില്‍ തട്ടുന്നതായിരുന്നു. ”ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്” എന്നാണദ്ദേഹം പറഞ്ഞത്. പറഞ്ഞത് കാറ്റത്ത് പറന്നുപോയതല്ലാതെ നടപടി എന്തുണ്ടായി? സര്‍ക്കാര്‍ ഓഫീസുകള്‍ ശുദ്ധീകരിക്കാന്‍ ഇടതുസര്ക്കാരിനാകും. പക്ഷെ അതിനുള്ള ഇച്ഛാശക്തി വേണം.
കേരളം ആശ്രയിക്കുന്നത് കൃഷിയേയോ വ്യവസായത്തേയോ അല്ല. കേരളത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള വന്‍ സാധ്യതയാണ് വിനോദസഞ്ചാര മേഖലയ്ക്കുള്ളത്. പ്രകൃതി ഹൃദയംനിറഞ്ഞ് അനുഗ്രഹിച്ചു തന്ന പ്രകൃതിമനോഹാരിതപോലും ഉപയോഗപ്പെടുത്താതെ നശിപ്പിക്കാനാണ് മലയാളികള്‍ ശ്രമിക്കുന്നത്. വനനശീകരണം നദി-തടാക വിനാശം മുതലായവയാണ് ചെറിയ ലാഭലക്ഷ്യമുള്ള മലയാളി ചെയ്യുന്നത്. കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഇല്ലാതെ പോയപ്പോള്‍ അവര്‍ ശ്രീലങ്കയിലേക്ക് വഴിമാറി.
ഇപ്പോള്‍ കൊച്ചി മെട്രോ കേരളത്തിന്റെ ശിരസ്സില്‍ പൊന്‍തൂവലാണ്. വേണമെങ്കില്‍ സര്‍ക്കാരിന് വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിഭാവനം ചെയ്യാം; എലിവേറ്റഡ് കോസ്റ്റല്‍ ഹൈവേ പോലെ. ഇപ്പോള്‍ ജലമെട്രൊ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷമായി കാണാതെ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയ നേതാവായി പിണറായി വിജയന് തരംതാണുപോകുന്നില്ലേ? നിതീഷ് കുമാര്‍ കേന്ദ്രത്തിന്റെ സഹായംകൊണ്ട് എന്തെല്ലാം വികസനപദ്ധതികള്‍ കൊണ്ടുവന്നു? കക്ഷി രാഷ്ട്രീയത്തിനും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും അതീതനായി മുഖ്യമന്ത്രി എന്ന ധാരണ സൃഷ്ടിക്കാന്‍ പിണറായി വിജയന് കഴിഞ്ഞില്ല.
കേരളത്തിന്റെ ശാപമായ കര്‍ഷക ആത്മഹത്യകള്‍ തടയാനും ഓരോ ഫയലിലും ഓരോ ജീവിതം എന്ന മുദ്രാവാക്യം സാര്‍ത്ഥകമാക്കാനും മുഖ്യമന്ത്രി ശ്രമിക്കണം. കര്‍ഷകര്‍ എന്നും അവഗണിക്കപ്പെടുന്നവരാണ്. നെല്ലറയായ കുട്ടനാട്ടില്‍ കൊയ്തെടുത്ത നെല്ല് പാടവരമ്പത്തിരുന്ന് നശിക്കുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. കേരളത്തില്‍ നടമാടുന്ന അഴിമതി എത്ര ജീവിതങ്ങളെ നശിപ്പിക്കുന്നുവെന്ന് ചിന്തിച്ച് അഴിമതി ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ ‘ജോയി’മാര്‍ ഉണ്ടാകാതിരിക്കുകയുള്ളൂ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: