കോട്ടയം: കോട്ടയം നഗരത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഗതാഗതം താറുമാറായി. കോടിമത മുതല്‍ നാഗമ്പടം വരെ രണ്ട് പാലങ്ങള്ക്കിടെയിലായി വാഹനങ്ങള്‍ വളരെയധികം സമയം കുടുങ്ങി കിടന്നു. പാലങ്ങളിലെ കുഴികളാണ് വില്ലനായത്. കനത്ത മഴയില്‍ മെറ്റല്‍ ഇളകി പോയതോടെ കുഴികള്‍ വീണ്ടുമെത്തി.
മഴ മാറി നിന്ന സമയത്ത് കുഴികള്‍ മെറ്റല്‍ തൂകി അടച്ചതാണ്. എന്നാല്‍ ഒറ്റമഴയ്ക്ക് തന്നെ അവ വീണ്ടും പഴയ പടിയായി. ഈ കുഴികളാണ് ഗതാഗത തടസ്സത്തിന് മുഖ്യകാരണം. കുഴികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതോടെ വാഹനങ്ങള്‍ കുരുക്കില്‍പ്പെടും. എം.സി റോഡില്‍ ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ക്ക് പോകാനാവാതെ വരുന്നതോടെ നഗര ഗതാഗതം നിശ്ചലമാവും. ആംബുലന്‍സുകള്‍ വരെ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. മഴ ശക്തമായതോടെ കോടിമത നാലുവരി പാതയിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കോടിമത പാലം കടന്ന് കിട്ടുന്നതിന് വേണ്ടിയാണ് വാഹനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നത്. നാഗമ്പടത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ പണിയാണ് നടക്കുന്നത്. പാലത്തിന്റെ പണി നടക്കുന്നതിന്റെ ഒരു വശത്ത് ചെളി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. ഇത് വാഹനങ്ങളുടെ കുരുക്കിന് കാരണമാകും.
നഗരത്തില്‍ വാഹനങ്ങള്‍ ഏറെനേരം കുടുങ്ങി കിടന്നാലും കുരുക്ക് അഴിച്ച് വിടാന്‍ ആവശ്യത്തിന് പോലീസില്ല. കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന രാവിലെയും വൈകിട്ടും നാഗമ്പടം, കോടിമത എന്നിവടങ്ങളില്‍ കൂടുതല്‍ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: