കണ്ണൂര്‍: നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരത്തിന്റെ പിടിയിലമര്‍ന്നിട്ടും അതൊന്നും കാണാതെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത നടപടി വിവാദമാകുന്നു. കണ്ണൂര്‍ നഗരത്തിലെ സിറ്റി വലിയകുളം ജുമാമസ്ജിദ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാനോ നഗരശുചീകരണം നടത്താനോ സിപിഎം ഭരണം നടത്തുന്ന കണ്ണൂര്‍ കോര്പ്പറേഷന് സാധിച്ചിട്ടില്ല. കോര്പ്പറേഷന് നോട്ടീസ് അയച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യിക്കാന്‍ കഴിയുമായിരുന്ന സ്ഥലത്തെ മാലിന്യങ്ങളാണ് ഉദ്ഘാടനമാമാങ്കത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തത്.
സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും ഡങ്കിപ്പനിയും മറ്റ് പലവിധ രോഗങ്ങളും വ്യാപകമാവുകയും ഇതിന്റെ പേരില്‍ നൂറുകണക്കിനാള്‍ക്കാര്‍ മരണമടയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രിയാണ് നിര്‍വ്വഹിച്ചത്.
മെയ് മാസം അവസാനത്തോടെ മഴ ആരംഭിക്കുന്നതിന് മുമ്പാണ് സാധാരണ മഴക്കാല പൂര്‍വ്വശുചീകരണം നടത്താറുളളത്. എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എവിടെയും നടന്നിട്ടില്ല. പനി മരണങ്ങള് കൂടിയപ്പോഴാണ് സര്‍ക്കാര്‍ കണ്ണ് തുറന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 27 മുതല്‍ 29 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: