രാമപുരം: കനത്ത മഴയെ തുടര്‍ന്ന് കോട്ടമല, കുറഞ്ഞിക്കുമ്പന് മലകളില്‍ ഏതു നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന ഭീതിയില്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുവാന്‍ നീക്കങ്ങള്‍ തുടങ്ങി.
മലയിലും അടിവാരത്തുമുള്ള കുടുംബങ്ങളെ തത്ക്കാലം കുറഞ്ഞി പള്ളിയുടെ പാരീഷ് ഹാളിലേയ്ക്ക് മാറ്റുവാനാണ് തീരുമാനം.
മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള പ്രദേശമായ ഇവിടെ കഴിഞ്ഞ വര്‍ഷം കനത്ത മഴയില്‍ കോട്ടമലയില്‍ നിന്നും കൂറ്റന്‍ പാറക്കല്ലുകള്‍ താഴേയ്ക്ക് പതിച്ച് അടിവാരത്തെ കൃഷികള്‍ വന്‍തോതില്‍ നശിച്ചിരുന്നു. ആളുകള്‍ അത്ഭുതകരമായി അന്ന് രക്ഷപെടുകയായിരുന്നു. മഴ ശക്തിയായതോടെ മലയുടെ ചില ഭാഗത്തു നിന്നും വന്‍ മുഴക്കങ്ങള്‍ കേള്‍ക്കാം. പല സ്ഥലങ്ങളില്‍ നിന്നും ശക്തമായ നീരൊഴുക്കുമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ ഭീതിയിലാണ്. മഴ കനത്തതോടെ ഭയചകിതരായ ജനങ്ങള്‍ പള്ളിയിലേയ്ക്ക് എത്തുകയായിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി ഒത്തുകൂടിയതറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പര്‍മാരായ ജീനസ് നാഥ്, ജെമിനി സിന്നി, സോണി ജോണി തുടങ്ങിയവര്‍ സ്ഥലത്തെത്തി.
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കോട്ടമലയില്‍ വന്‍കിട പാറമടയും, ക്രഷര്‍ യൂണിറ്റും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെതിരെ വര്‍ഷങ്ങളായി സമരങ്ങള്‍ നടന്നുവരികയാണ്.
മഴ കനത്തതോടെ ഉരുള്‍പൊട്ടല്‍ ഭീതിയെ തുടര്‍ന്ന് നാട്ടുകാര്‍ ആര്‍ഡിഓയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ രാമപുരം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കോട്ടമലയുടെ സമീപത്തുപോലും എത്താതെ കുറിഞ്ഞിയിലെത്തി തിരിച്ചു പോവുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: