കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടു തവണ നല്കിയ ജാമ്യാപേക്ഷകള്‍ തലശേരി അഡി. സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഫാ. റോബിന് ഹൈക്കോടതിയിലെത്തിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കിയതിനാല് കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാ. റോബിന് ജാമ്യാപേക്ഷ നല്‍കിയത്.
എന്നാല്‍, പുരോഹിതനെന്ന നിലയില്‍ വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസമാണ് പ്രതി ചൂഷണം ചെയ്തതെന്നും ജാമ്യം അനുവദിച്ചാല്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാദ്ധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയെന്നും ഈ ഘട്ടത്തില്‍ ജാമ്യം ലഭിച്ച് പുറത്തുണ്ടാകുന്നത് കേസിന്റെ നടപടികളെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: