കോഴിക്കോട്: സര്‍ക്കാര്‍ എന്നാല്‍ സിപിഎം മാത്രമല്ലെന്ന് തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാര്‍ എന്നാല്‍ സിപിഎമ്മല്ല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സെക്രട്ടറി വിളിച്ച യോഗം ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്ത സിപിഐ, സിപിഎമ്മുമായി തുറന്ന യുദ്ധത്തിലേക്ക്.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെതിരെ കാനം തുറന്നടിച്ചത്. മുഖ്യമന്ത്രി ഏകാധിപതിയായി പെരുമാറുകയാണോ എന്ന ചോദ്യത്തിന് ഭരണഘടനയനുസരിച്ചല്ലേ മുഖ്യമന്ത്രിക്കായാലും ഏതു മന്ത്രിക്കായാലും മുന്നോട്ടു പോകാനാകൂ എന്നായിരുന്നു മറുചോദ്യം. കോടതിയുള്ള രാജ്യമാണിതെന്നും കാനം ഓര്‍മ്മിപ്പിച്ചു. ഭൂസംരക്ഷണ നിയമപ്രകാരമല്ലാതെ ഏതു യോഗം ചേര്‍ന്നാലും മൂന്നാര്‍ കൈയേറ്റവിഷയത്തില്‍ മറ്റൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതു നില നില്‍ക്കില്ല. നിയമം അനുസരിച്ച് മാത്രമേ സര്‍ക്കാരിന് മുന്നോട്ടു പോകാനാകൂ.
സിപിഐയെയോ റവന്യൂ മന്ത്രിയേയോ അറിയിക്കാത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സിപിഐയുടെ അഭിപ്രായം മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. അത് മാധ്യമങ്ങളുടെ മുമ്പാകെയല്ല മുഖ്യമന്ത്രിയുടെയോ മറ്റോ മുമ്പില്‍ ഉന്നയിക്കുമെന്നും കാനം പറഞ്ഞു. ഔദ്യോഗികമായി അറിയിക്കാത്ത യോഗമായതിനാലാണ് മന്ത്രി പങ്കെടുക്കാത്തത്. ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറയും. അങ്ങനെ യോഗം വിളിക്കുന്നത് ശരിയാണോ എന്ന വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നില്ല. ഇങ്ങനെയൊരു കീഴ്വഴക്കം ഇതുവരെ ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് മുഖ്യമന്ത്രി ചെയ്തത്. സര്‍ക്കാര്‍ നയം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ആരുന്നയിച്ചാലും അത് കേള്‍ക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനില്ല. ആരോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ പാടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്. സിപിഐ ആരെയെങ്കിലും സംരക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല. കാനം പറഞ്ഞു.
സിപിഐയെ അറിയിക്കാതെ യോഗം വിളിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച കാനം തങ്ങളുടെ പ്രതിഷേധം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നാണ് സൂചന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: