കാക്കനാട്: ഇഫോപാര്ക്കിലെ കമ്പനിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് നശിപ്പിച്ച് 23 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ ഐടി ജീവനക്കാരന് അറസ്റ്റില്‍. ആലുവ തായിക്കാട്ടുകര നിര്‍മാല്യം വീട്ടില്‍ നിര്‍മല്‍(34) ആണ് അറസ്റ്റിലായത്.
രണ്ട് വിദേശ കമ്പനികളുമായി കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വെബ്സൈറ്റുകളാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നശിപ്പിച്ചെന്നാണ് കേസ്. ഇന്‍ഫോപാര്‍ക്കിലെ യൂണിറ്റി ബീസ് എന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിലുള്ള കമ്പ്യൂട്ടറില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തി.
പ്രതി ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നയാളാണ്. പെര്‍ഫോമന്‍സ് മോശമായതിന്റെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ ജോലിക്ക് കയറിയത്.
കൃത്യത്തിനുപയോഗിച്ച കമ്പ്യൂട്ടറില്‍ നിന്നും ഹാര്‍ഡ് സിസ്കുകളും മറ്റു തെളിവുകളും പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇന്‍ഫോപാര്‍ക്ക് സിഐ പി.കെ. രാധാമണിയുടെ നേതൃത്വത്തില്‍ എസ്ഐ ത്രിദീപ് ചന്ദ്രന്, എഎസ്ഐ സജി, സീനിയര്‍ സിപിഒമാരായ സജീഷ്, സിപിഒ ഡെല്ഫിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: