കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവും അതിനെ തുടര്‍ന്ന് ഇതുവരെയുണ്ടായ വിവാദങ്ങളും ഇന്ന് ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ വിഷയം ഉന്നയിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു.
സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് അമ്മ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ റിമ തയ്യാറായില്ല. ഇന്ന് രാവിലെ പത്തര മണിയോടെയാണ് യോഗം ആരംഭിച്ചത്. ഉച്ചയ്ക്ക് 1.45ഓടെ യോഗത്തില്‍ നിന്നും പുറത്തേക്കുവന്നപ്പോഴാണ് നടി റിമ കല്ലിങ്കല്‍ മാധ്യമങ്ങളെ കണ്ടത്.
റിമ വിഷയം ഉന്നയിച്ചെങ്കിലും യോഗത്തില്‍ പങ്കെടുത്തവര്‍ ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. എന്നാൽ, വിഷയത്തിൽ ഇടപെട്ട പ്രസിഡന്റ് ഇന്നസെന്റ്, കേസിൽ പോലീസിന്റെ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞു. അന്വേഷണം പൂർത്തിയാവുന്നത് വരെ എല്ലാവരും കാത്തിരിക്കണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എല്ലാവർക്കും ദു:ഖമുണ്ട്. ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാൻ പാടില്ലാത്തതാണ്. കുറ്റക്കാർ ആരായാലും ശിക്ഷfക്കപ്പെടണമെന്നും ഇന്നസെന്റ് പറഞ്ഞു.
അതിനിടെ, നടിയെ കുറിച്ച് ടെലിവിഷൻ ചാനലിൽ നടത്തിയ പരാമർശത്തിൽ ദിലീപ് ഖേദം പ്രകടിപ്പിച്ചു. താൻ നടത്തിയ പരാമർശം ആരെയും വേദനിപ്പിക്കായിരുന്നില്ലെന്ന് ദിലീപ് പറഞ്ഞു. പ്രസ്താവന വേദനയുണ്ടാക്കിയെങ്കിൽ താൻ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിലെ യഥാർത്ഥ വസ്തുത പുറത്ത് വരേണ്ടത് തന്റെ ആവശ്യമാണ്. ചാനലിൽ പറയാത്ത കാര്യങ്ങളിൽ പോലും ഇപ്പോൾ ചർച്ച നടക്കുകയാണെന്നും ദിലീപ് പറഞ്ഞു. എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ദിലീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: