തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക് പോര്. ചിലര്‍ വിവാദ വീരന്മാരാണെന്നും. എല്ലാം തങ്ങളുടെ കൈയ്യിലാണെന്നാണ് ഇവര്‍ കരുതുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുമ്പും ഈ വിവാദ വീരന്മാര് സര്‍ക്കാരിനെ വഴി തെറ്റിച്ച അനുഭവമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാദ വീരനെന്ന തൊപ്പി തനിക്ക് ചേരില്ലെന്ന മറുപടിയാണ് കാനം നല്‍കിയത്.
മൂന്നാര്‍ വിഷയത്തിലെ മുഖ്യമന്ത്രി വിളിച്ച യോഗത്തെ ചൊല്ലി സിപിഎം സിപിഐ പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കാനത്തിന്റെയോ സിപിഎമ്മിന്റെയോ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വിവാദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും പിണറായി വ്യക്തമാക്കി. വിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ല എന്നത് സിപിഐയുടെ നിലപാടാണ്. ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ പോകില്ലെന്ന് താന്‍ പറഞ്ഞതാണ്. റവന്യൂമന്ത്രി യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് സര്‍ക്കാര്‍ കാര്യമല്ലേ എന്നും സിപിഐയുടെ തീരുമാനമാണ് താന്‍ പറയുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ മന്ത്രിയും പാര്‍ട്ടിയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. മന്ത്രി പറഞ്ഞത് താന്‍ കേട്ടതാണെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: