“ഒരു കാര്യം എനിയ്ക്ക് സംശയലേശമെന്യേ പറയാനാവും. കോണ്‍ഗ്രസിനേയും ഇന്ത്യയേയും സോണിയ അടക്കിവാണ കാലം ഇന്ത്യയുടെ ഏറ്റവും ഇരുളടഞ്ഞതും വന്‍ അഴിമതിയുടേയും എന്നെപ്പോലെ ഇന്ത്യനല്ലാത്ത ഒരു ക്രിസ്ത്യാനിയുടെ കാര്‍മികത്വത്തില്‍ ജനാധിപത്യം സ്വേഛാധിപത്യത്തിന് വഴിമാറിയതിന്റേയും കാലമായി ചരിത്രം രേഖപ്പെടുത്തും.”
ബ്രിട്ടീഷുകാരനും പതിറ്റാണ്ടുകള്‍ ഇന്ത്യയിലെ ബിബിസി ലേഖകനുമായിരുന്ന സര് വില്യം മാര്‍ക്ക് ടുളിയുടേതാണ് (Sir William Mark Tully)) ഈ വാക്കുകള്‍. സോണിയാ ഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസിലേയും കേന്ദ്രസര്‍ക്കാരിലേയും അവരുടെ സ്വേച്ഛാധിപത്യത്തെക്കുറിച്ചും അറിയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഏറെയുണ്ട്. എന്നാല്‍ മാര്‍ക്ക് ടുളിയെപ്പോലെ അത് വിളിച്ചുപറയാന്‍ ധൈര്യമുള്ളവരാരും ഇന്ത്യന്‍ മാധ്യമങ്ങളില്‍ ജീവിച്ചിരിക്കുന്നതായി തോന്നുന്നില്ല. സോണിയയെപ്പോലെ വിദേശിയാണ് താനെന്നാണ് മാര്‍ക്ക് ടുളി പറയുന്നതെങ്കിലും അദ്ദേഹത്തെപ്പോലെ അഗാധമായി ഇന്ത്യയെ അറിഞ്ഞവര്‍ ചുരുങ്ങും. ‘ദേര്‍ ഈസ് നോ ഫുള്‍ സ്റ്റോപ്പ് ഇന്‍ ഇന്ത്യ’ എന്ന ടുളിയുടെ ഒറ്റപ്പുസ്തകം മതി ഇതിന് തെളിവായി. സോണിയയെപ്പോലെ ഇന്ത്യക്കാരി ചമഞ്ഞുനടക്കുന്ന ഒരുവളെ വിമര്‍ശിക്കാനുള്ള എല്ലാ അര്‍ഹതയും ഈ പുസ്തകം ടുളിക്ക് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തെയും ജനശത്രുതയേയും എക്കാലത്തും വിമര്‍ശിച്ചുപോന്നിട്ടുള്ള മാര്‍ക്ക് ടുളിയെ അനുനയിപ്പിക്കാനാവുമോ എന്ന് പരീക്ഷിച്ചുനോക്കാന്‍ യുപിഎ സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്കുകയുണ്ടായി. എന്നാല്‍ സോണിയയുടെ ഈ ‘ആദരവി’ല്‍ താന്‍ മയങ്ങി വീണിട്ടില്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു അവര്‍ക്കെതിരായ ടുളിയുടെ നിശിത വിമര്‍ശനം.
“സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതാവായത് ആ പാര്‍ട്ടിയുടെ പാപ്പരത്തം. എനിക്കവരെ ഇഷ്ടമല്ല. അവര്‍ അധികാരമോഹിയാണ്. അവര്‍ അനര്‍ഹയാണ്. 100 കോടി ഹിന്ദുക്കളോട് കാണിക്കുന്ന അവഗണന” എന്ന് തന്റെ ലേഖനത്തില്‍ തുറന്നടിക്കുന്നുണ്ട് മാര്‍ക്ക് ടുളി. ടുളിയെപ്പോലെ ഔന്നത്യമുള്ളവര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അവശേഷിക്കാത്തതുകൊണ്ടാണ് യാതൊരു അര്ഹതയുമില്ലാതിരുന്നിട്ടും തികഞ്ഞ അധികാരമോഹിയും അഴിമതിയുടെ ‘മദര്‍ സുപ്പീരിയര്‍’ എന്ന പദവിയുമുള്ള സോണിയാ ഗാന്ധി വിമര്‍ശിക്കപ്പെടാതെ പോകുന്നത്. സോണിയയുടെ അധികാരം അലംഘനീയമാണെന്നും അവരുടെ ചെയ്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അനുപേക്ഷണീയമാണെന്നുമുള്ള അടിമത്ത സദൃശമായ ഒരു മാനസികാവസ്ഥയാണ് അറിയപ്പെടുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ അധികം പേര്‍ക്കുമുള്ളത്. മകന് രാഹുല്‍ ഗാന്ധിയെ പിന്‍വാതിലിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ സോണിയ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നീക്കങ്ങളോട് ജനാധിപത്യ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതികരിക്കാന്‍ ഇന്ത്യയിലെ മാധ്യമ മഹാരഥന്മാര് മടിക്കുന്നത് ഇതിനാലാണ്.
“അവന്റെ കാര്യത്തില്‍ മറ്റാര്‍ക്കും തീരുമാനമെടുക്കാനാവില്ല. അവന് തന്നെ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്” എന്നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ ഗാന്ധി കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കാന്‍ പോവുകയാണെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളോട് സോണിയാ ഗാന്ധി പ്രതികരിച്ചത്. പൊതുജീവിതത്തിലൊരിക്കലും രാഷ്ട്രീയ സദാചാരം പുലര്‍ത്താത്ത സോണിയ ഇവിടെയും ശുദ്ധനുണ പറയുകയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഏതുകാര്യത്തിലാണ് രാഹുല്‍ ഗാന്ധി സ്വന്തമായ തീരുമാനമെടുത്തിട്ടുള്ളത്? അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള അറിവോ പക്വതയോ രാഹുല്‍ ഗാന്ധിക്കുള്ളതായി ആരും കരുതുന്നില്ല. എടുത്തുപറയത്തക്ക ഒരു കഴിവുമില്ലാത്ത, ശരാശരിയില്‍ താഴെയായ മകന് മഹത്തായ തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സോണിയ ശ്രമിക്കുന്നത്. “പാര്‍ട്ടിയിലും സര്‍ക്കാരിലും ഞാന്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കാന്‍ പോവുകയാണ്. തീരുമാനം എടുത്തു കഴിഞ്ഞു. എപ്പോള്‍ വേണമെന്നത് എന്റെ രണ്ട് നേതാക്കള്‍ക്ക് വിടുന്നു” എന്നാണ് സോണിയയുടെ പ്രസ്താവനയോടുള്ള രാഹുലിന്റെ പ്രതികരണം. അമ്മയും മകനും ഇവിടെ സമര്‍ത്ഥമായി ഒത്തുകളിക്കുകയാണ്.
വാസ്തവത്തില്‍ രാഹുലിനെ മന്ത്രിസഭയില്‍ പ്രതിഷ്ഠിക്കാനുള്ള സോണിയയുടെ നീക്കത്തില്‍ അപ്രതീക്ഷിതമായി യാതൊന്നുമില്ല. ആകെക്കൂടി പറയാവുന്നത് അത് കുറച്ച് വൈകിപ്പോയി എന്ന് മാത്രമാണ്. 2010 ഡിസംബര്‍ മുതല്‍ രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി (ജൃശാല ങശിശെല് ശിംമശശ്ഴ) ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയതാണ്. എന്നാല്‍ അതിനുള്ള അവസരം ഒത്തുവന്നില്ല. സോണിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇതിന് ഒരു കാരണം രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്ന അഴിമതിക്കേസുകളാണ്. 2-ജി കുംഭകോണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് കുംഭകോണം, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, ഐഎസ്ആര്‍ഒ-ദേവാസ് കരാര്‍, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം എന്നിവ പ്രധാനമന്ത്രി മന്മോഹന്റെ പ്രതിഛായ(അങ്ങനെയൊന്നുണ്ടെങ്കില്ാമോശമാക്കുക മാത്രമല്ല ചെയ്തത്. സോണിയയുടേയും മകന്റെയും മുഖംകൂടി ഈ അഴിമതികളാല്‍ വികൃതമായി.
അധികാരം ഉപയോഗിച്ച് നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയാണെങ്കിലും ഈ അഴിമതികളുടെയെല്ലാം പ്രധാന ഗുണഭോക്താവ് സോണിയാ കുടുംബമാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കാര്യം തന്നെ എടുക്കുക. ഗെയിംസിനുവേണ്ടി ഡിഎല്‍എഫ് എന്ന കമ്പനി നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലാണ് പ്രധാന അഴിമതി കണ്ടെത്തിയിട്ടുള്ളത്. ഡിഎല്‍എഫിന് സുരേഷ് കല്‍മാഡി കരാര്‍ നല്കാന് കാരണം ഈ കമ്പനിയില്‍ സോണിയയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയ്ക്ക് വ്യാപാര പങ്കാളിത്തമുള്ളതാണ്. കേസില്‍ താന്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്ന കല്‍മാഡിയുടെ ധൈര്യം ഇതുകൊണ്ടാണ്. 2-ജി ഇടപാടിലെ കോഴപ്പണത്തിന്റെ മുഖ്യപങ്ക് കൈപ്പറ്റിയത് സോണിയയുടെ അനുജത്തിയായ അനുഷ്കയാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുകയാണ്. ചിദംബരം എന്ന വന്മതില് ഇടിഞ്ഞാല്‍ 2-ജി കേസില്‍ സോണിയയും കുടുംബവും പിടിക്കപ്പെടും.
പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെ ‘കൗണ്ട്ഡൗണ്‍’ ആരംഭിച്ചിരുന്നു. ധനമന്ത്രിയായിരുന്നെങ്കിലും മന്ത്രിസഭയിലെ രണ്ടാമന്റെ പദവി പ്രണബിനായിരുന്നു. രാഹുലിനെ മന്ത്രിസഭയിലെടുക്കുക മാത്രമല്ല, വകുപ്പ് ഏതായാലും രണ്ടാമനാക്കുകയെന്നതും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സോണിയയുടെ അപ്രഖ്യാപിത അജണ്ടയായിരുന്നു. പ്രണബ് സ്ഥാനമൊഴിഞ്ഞതോടെ മന്ത്രിസഭയില്‍ രണ്ടാമത്തെ പദവി നല്കി എ.കെ.ആന്റണിയെ പ്രതിഷ്ഠിച്ചിരിക്കുന്നതും സോണിയയുടെ കൗശലമാണ്. ഒരു സുപ്രഭാതത്തില്‍ ആന്റണി പ്രതിരോധമന്ത്രിക്കസേരയിലെത്തിയതും സോണിയയുടെ അഭീഷ്ടമനുസരിച്ചായിരുന്നല്ലോ. ‘മേം സാബ്’ പറയുന്ന നിമിഷം രാഹുലിന് വേണ്ടി ആന്റണി കസേര മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇതോടെ രാഹുല്‍ മഹാനായ നേതാവായി മാറുകയും മന്ത്രിസഭയിലെ രണ്ടാമനാവുകയും ചെയ്യും. ‘കീയര്‍ ടേക്കര്‍’ പ്രതിരോധമന്ത്രിയായിരുന്നു ആന്റണിയെന്ന് അതോടെ വ്യക്തമാകും. സല്മാന് ഖുര്‍ഷിദിനേയും ദിഗ്വിജയ് സിംഗിനേയും പോലുള്ള നേതാക്കള്‍ രാഹുല്‍ മഹാനെന്ന് വാഴ്ത്തിപ്പാടുമ്പോള് ആന്റണി മനസ്സുകൊണ്ടാണ് ‘മഹാറാണിയെയും മകനെയും’ പൂജിക്കുന്നത്.
രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തമേല്ക്കുമെന്നും അതുവഴി പാര്‍ട്ടിയും സര്‍ക്കാരും വന്‍ നേട്ടമുണ്ടാക്കുമെന്നും ആദര്ശധീരതയോ ആത്മാഭിമാനമോ ഇല്ലാത്ത, അധികാരമോഹികളും സാമര്ത്ഥ്യക്കാരുമായ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. അശ്ലീലമായ ഈ വാഴ്ത്തലുകളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ സോണിയയ്ക്ക് വിടുപണി ചെയ്യുകയാണ്. കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കുന്ന രാഹുല്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറച്ചുപിടിക്കുന്ന ഒരു സത്യമുണ്ട്. ഏറെ കൊട്ടിഘോഷിച്ചാണ് രാഹുലിനെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരിലൊരാളാക്കിയത്. എന്തിട്ടെന്തുണ്ടായെന്ന് എല്ലാവര്‍ക്കുമറിയാം. ബീഹാര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള രാഹുലിന്റെ ശ്രമം അപമാനകരമായ തെരഞ്ഞെടുപ്പ് പരാജയങ്ങളിലാണ് കലാശിച്ചത്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലേനാല് സീറ്റാണ് രാഹുല്‍ കോണ്‍ഗ്രസിന് നേടിക്കൊടുത്തത്. 2007 ലും 2012 ലും നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായ പരാജയത്തിലേക്കാണ് രാഹുല്‍ കോണ്‍ഗ്രസിനെ നയിച്ചത്. 1500 കിലോമീറ്ററോളം റോഡ് ഷോ നടത്തിയ രാഹുല്‍ 60 ലേറെ യോഗങ്ങളില്‍ പ്രസംഗിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായി കരുതപ്പെടുന്ന അമേഠിയിലും റായ്ബറേലിയില്പ്പോലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ അനന്തരഫലം ഇതായിരിക്കെ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുത്താലുള്ള അവസ്ഥയെക്കുറിച്ച് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിയായി കണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാഹുലിനെ പുറത്താക്കുകയാണ് വേണ്ടിയിരുന്നത്.
രാഹുലിനെ സ്വീകാര്യതയുള്ള രാഷ്ട്രീയ വ്യക്തിത്വമാക്കി അവതരിപ്പിക്കാന്‍ ലോകത്തൊരിടത്തും കാണാത്ത തരത്തിലുള്ള പ്രയത്നമാണ് കോ ണ്‍ഗ്രസും സോണിയയും നടത്തിയത്. ദളിതരുടെ വീടുകളില്‍ അന്തിയുറങ്ങുക, കുഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക, രാജ്യത്തെമ്പാടുമുള്ള കോളേജ് കാമ്പസുകള്‍ സന്ദര്‍ശിച്ച് യുവാക്കളുമായി ആശയവിനിമയം നടത്തുക, സാധാരണക്കാര്‍ക്കൊപ്പം ഇരുന്ന് ക്രിക്കറ്റ് കാണുക എന്നിവയൊക്കെ രാഹുലിനെ നേതാവാക്കാനുള്ള പാക്കേജിന്റെ ഭാഗമായിരുന്നു. കുടുംബാധിപത്യം കൊണ്ടല്ല, കഠിനപരിശ്രമംകൊണ്ടും ഗുണമഹിമകൊണ്ടുമാണ് രാഹുല്‍ നേതാവായത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇതൊക്കെ. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം വിഫലം. രാഹുല്‍ പിന്നെയും എടുക്കാച്ചരക്കായി തുടര്‍ന്നു. കുതിരയെ വെള്ളത്തിനടുത്ത് എത്തിക്കാനല്ലേ കഴിയൂ, വെള്ളം കുടിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കുതിരയാണല്ലൊ.
രാഹുലിനെ ഇന്ത്യ കാത്തിരിക്കുന്ന സര്‍വഗുണ സമ്പന്നനായ നേതാവായി ചിത്രീകരിക്കുന്നവര്‍ വിക്കിലീക്സിന്റെ ഒരു വെളിപ്പെടുത്തലിന് നേര്‍ക്ക് ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. കോണ്‍ഗ്രസിലെ അണിയറക്കഥകള്‍ നന്നായി അറിയാവുന്ന പ്രമുഖ പത്രപ്രവര്ത്തകന് സയിദ് നഖ്വി യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണ വിവരമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. “സോണിയാ ഗാന്ധിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍പ്പോലും പറഞ്ഞുകേള്‍ക്കുന്നത് പല കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്നാണ്. രാഹുലിനുള്ള മാനസികവും വൈകാരികവുമായ ചില പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് തടസ്സമാണ്… പ്രഭാവമുള്ള ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ സോണിയാ ഗാന്ധിയുടെ കുടുംബാധിപത്യ ഭരണത്തിന് ഭാവിയില്ല. കാര്യശേഷിയുടെ കാര്യത്തില്‍ തന്റെ അച്ഛന്റെപോലും അടുത്തെങ്ങുമെത്താന്‍ രാഹുലിനാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം” എന്നാണ് സയിദ് നഖ്വി പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തിയത്.
ഇതാണ് യഥാര്‍ത്ഥ രാഹുല്‍. പരാജയം കുര്‍ത്തയും പൈജാമയുമിട്ടാല്, അതാണ് ഈ നേതാവ്. ഈ മകനെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിനും ജനതയ്ക്കും മേല്‍ സോണിയ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: